പ്രാണനിൽ, പ്രണയ തന്ത്രി

രാഗം: 

തോടി

താളം: 

ചെമ്പ

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

പ്രാണനിൽ, പ്രണയ തന്ത്രികോർത്തമണി വീണമീട്ടിയ നിനാദവും

രാഗരാഗിണികളായുണർന്നതനുരാഗമായ് ചിതറിവീണതും

ഹർഷമുത്തുമണി പൂത്തുലഞ്ഞ തനു പാർത്ഥലാളന സുഖത്തിനായ്

നൊമ്പരംവിതറി വെമ്പലാർന്ന മതി യുർവശിക്കരുളി ദീനത

അമ്പിളിത്തളികയംബരേയൊളിവിലമ്പൊടന്നു കളിയാക്കയും

ഗാനമേളയതു നിർത്തി രാക്കിളികളൊത്തുചേർന്നു ചിരിയാർക്കയും

കേതകീ കുസുമ ഗന്ധമോടനിലനൊന്നു ജാലകമടച്ചതും

ഉർവശിക്കുമദനാഗ്നിയിൽ തിലജമെന്ന പോലഴലു തീർത്തിതു

പഞ്ചസായക ശരങ്ങളെറ്റുപുളകാംഗിയായ് തരള ചിത്തയയായ്

അന്തരംഗ സുമ ശയ്യയിൽ മൃദു മരന്ദരാഗ കണമാർന്നവൾ

ഉർവശി , സുരവരേണ്യ, തൻസഖിയൊടന്നു രാത്രി രജനീകരൻ

കണ്ടുവാഴുമൊരു വേള തൻ മനസി പൂണുമാഗ്രഹ മുരച്ചിദം

അരങ്ങുസവിശേഷതകൾ: 

അർജ്ജുനനിൽ അനുരാഗവതിയായ ഉർവശി, തന്റെ ആഗ്രഹം സഖിമാരോട് പറയുന്നു. സഖിമാർ ഉർവശിയെ പ്രോത്സാഹിപ്പിക്കുന്നു.