ചന്ദ്രവംശമൗലിരത്നമേ

രാഗം: 

ഭൈരവി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

ചരണം 1:
ചന്ദ്രവംശമൗലിരത്നമേ ഞാനുമിന്ദ്ര
സൂതനെന്നറിഞ്ഞാലും ഹൃദി
സാന്ദ്രമോദമരുൾചെയ്കയാലിവിടെ
വന്നതെന്നു കരുതീടുക സാമ്പ്രതം

[[ ചരണം 2:
ഉമ്പർ കോനായി ദിദൃക്ഷതേത്വ-
മമ്പിനോടതിനയച്ചു മാം ഒരു
കമ്പമെന്നിയെ പുറപ്പെടുകരികൾ
കുമ്പിടുന്ന ചരണാംബുജനാം നീ   ]]

അർത്ഥം: 

ചന്ദ്രവംശത്തിന്റെ ശിരോരത്നമേ, ഞാന്‍ ഇന്ദ്രന്റെ സൂതനാണെന്നറിഞ്ഞാലും. അവിടുന്ന് മനസ്സില്‍ അതിയായ സന്തോഷത്തോടുകൂടി കല്പിച്ചതിനാലാണ് ഇവിടെ വന്നത്. ഉടൻ ഇന്ദ്രസന്നിദ്ധിയിലേക്ക് പോകാൻ പുറപ്പെടുക.

അരങ്ങുസവിശേഷതകൾ: 

1) “ഇന്ദ്രസൂതനെന്നറിഞ്ഞാലും” എന്നിടത്ത് ‘ദൂതൻ’ എന്ന മുദ്രയാണു നടപ്പ്. ‘സാരഥി’ എന്ന മുദ്രയാണ് ഉചിതം എന്ന് കലാ. പത്മനാഭൻ നായർ നിരീക്ഷിച്ചിട്ടുണ്ട്. 2) ഈ പദത്തിനുശേഷം അർജ്ജുഅനൻ മാതലിയോടൊപ്പം ദേവലോകത്തേയ്ക്കു പുറപ്പെടുകയാണ്. ദേവലോകത്തെ കുശലങ്ങൾ അന്വേഷിയ്ക്കുന്നതായി ഒരു ആട്ടം ഇവിടെ പതിവുണ്ട്. ആട്ടം താഴെച്ചേർക്കുന്നു:

വലം കാൽ കെട്ടിച്ചവിട്ട് നേരെ തിരിഞ്ഞു താണു നിന്നുകൊണ്ട്് തുടങ്ങുന്നു അർജ്ജുനൻ ആട്ടം തുടങ്ങുന്നു. മാതലി കൈകള്‍കെട്ടി ഇടതുവശത്ത് നില്‍ക്കുന്നു.

അര്‍ജ്ജുനന്‍:(ആത്മഗതം) ‘ഇദ്ദേഹം ഏറ്റവും യോഗ്യന്‍ തന്നെ. ഇനി ഇദ്ദേഹത്തോട് ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുക തന്നെ’ (മാതലിയോട്) ‘ഹേ മാതലേ, ഞാന്‍
പറയുന്നത് വഴിപോലെ കേട്ടാലും.’ (മേളം കാലം താഴുന്നു)
അര്‍ജ്ജുനന്‍: ‘യാഗഭുക്കുകളില്‍ നാഥനായും ശചീവല്ലഭനായും ഉള്ള എന്റെ അച്ഛന് സുഖം തന്നെയല്ലെ?’ (അല്ലേ എന്നത് അടുത്തേക്ക് ചെന്ന് ചോദിക്കുന്നു)
മാതലി‍‍:‘സുഖം തന്നെയാണ് ’
അര്‍ജ്ജുനന്‍:(കേട്ട്, നോക്കി) ‘അതെയോ? പിന്നെ പുലോമമഹര്‍ഷിയുടെ പുത്രിയായ അമ്മക്കും (ഇന്ദ്രാണി) സുഖമല്ലെ?’
മാതലി:‘ദേവിക്കും സുഖം തന്നെ’
അര്‍ജ്ജുനന്‍:(കേട്ട്, നോക്കി)‘അതെയോ? പിന്നെ അവരുടെ പുത്രനായ ജയന്തന്‍ അവര്‍ക്കിരുവര്‍ക്കും സന്തോഷത്തെ ചെയ്യുന്നില്ലെ?’
മാതലി:‘സന്തോഷത്തെ ചെയ്യുന്നുണ്ട് ’
അര്‍ജ്ജുനന്‍:(കേട്ട്, നോക്കി)‘ഉവ്വോ? എന്നാല്‍ അവര്‍ മൂവരേയും കാണുവാന്‍ മനസ്സ് ആഗ്രഹിക്കുന്നു. അതിനാല്‍ നമുക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയല്ലെ?’
മാതലി:‘അങ്ങിനെ തന്നെ’
അര്‍ജ്ജുനന്‍:‘ഹേ മാതലേ, സ്വര്‍ഗ്ഗത്തിലേക്ക് രഥം വഴിപോലെ തെളിച്ചാലും’ (മാതലിയുടെ കൈകോര്‍ത്തുപിടിച്ച് വട്ടംവെയ്ച്ചശേഷം കൈവിട്ട്) ‘നില്‍ക്കു’
അര്‍ജ്ജുനന്‍ രഥത്തെ കുമ്പിട്ട്, തൊട്ടുതലയില്‍ വെയ്ച്ച്, ധ്യാനിച്ചശേഷം മാതലിയോട് രണ്ടുതവണ കണ്ണുകള്‍ കൊണ്ടും, രണ്ടുതവണ കൈകൊണ്ടും ‘പോകാം’ എന്നു
കാട്ടി, നാലാമിരട്ടിയെടുത്ത് മാതലിക്കൊപ്പം രഥത്തില്‍ ചാടിക്കയറുന്നു. വില്ലും അമ്പും ഇരുകൈകളിലായി പിടിച്ച് സന്തോഷാധിക്യത്തോടെ അര്‍ജ്ജുനനും, തേര്‍തെളിച്ചുകൊണ്ട് മാതലിയും നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

1) ആട്ടശ്ലോകം:മാതലിയുടെ അവസാനപദത്തിനുശേഷം അർജ്ജുനന്റെ കുശലാന്വേഷണങ്ങളടങ്ങുന്ന ആട്ടം;
താത: കിം കുശലീ മമ ക്രതുഭുജാംനാഥശ്ശചീവല്ലഭോ
മാതാ കിംനു പുലോമജാകുശലിനീസൂനുര്‍ ജയന്തസ്തയോഃ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്‍ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് .
2) തെക്കൻ കളരിയിൽ മാതലിയുടെ അവസാനപദത്തിനുശേഷം അർജ്ജുഅനനും മാതലിയും കൈകോർത്തുപിടിച്ച് വട്ടംവെച്ചശേഷം ഇരുവരും പീഠങ്ങളിൽ ഇരുന്നുകൊണ്ട് ആട്ടം പതിവുണ്ടായിരുന്നു.  

മനോധർമ്മ ആട്ടങ്ങൾ: 

കാലകേയവധം അർജ്ജുനൻ മാതലി