ആരവമെന്തിത,റിയുന്നതോ?

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

ശ്ലോകം.
 
കരഞ്ഞും ഖേദിച്ചും വനഭുവി തിരഞ്ഞും നിബിഡമായ്‌
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പലവഴി നടന്നും നൃപസുതാ
വലഞ്ഞാൾ, കേട്ടാനക്കരുമനകൾ കാട്ടാളനൊരുവൻ
 
പല്ലവി.
 
ആരവമെന്തിത,റിയുന്നതോ? ഇഹ
ഘോരവനത്തിൽനിന്നെഴുന്നതും;
 
അനുപല്ലവി.
 
ദൂരെയിരുന്നാൽനേരറിയാമോ?
ചാരേചെന്നങ്ങാരായേണം.
 
ചരണം. 1
 
പെരുത്ത വൻകാട്ടിന്നകത്ത-
ങ്ങൊരുത്തനായ്‌ പോയ്‌വരുവാനും;
പേടി നമുക്കും പാരമുദിക്കും
പേർത്തും ഗഹനേ തിരവാനും;
ഉരത്തെഴും തിമിരം വെൽവാൻ
ഉദിക്കുമാറായ്‌ ഭഗവാനും,
പോരാ നാമിങ്ങിരുന്നാലോ,
ഭീരുതയെന്നേ വരു താനും.
എടുത്തു വില്ലുമമ്പും വാളും
അടുത്തു ചെന്നങ്ങറിയേണം
നീചത്വം വിട്ടൗചിത്യം ഞാ-
നാശുത്വം പൂണ്ടാചരിപ്പൻ.

അർത്ഥം: 

ശ്ലോകസാരം: കരഞ്ഞും ബുദ്ധിമുട്ടുകൾ സഹിച്ചും കാട്ടിലാകെ നളനെ തിരഞ്ഞും ഓരോന്നു വിളിച്ചു പറഞ്ഞും കോപിച്ചും കണ്ണു കാണാത്തവിധം ഇരുട്ടു നിറഞ്ഞ കാട്ടുവഴികളിലൂടെ അലഞ്ഞു ദമയന്തി വലഞ്ഞു. അവളുടെ വിലാപങ്ങൾ ഒരു കാട്ടാളൻ കേട്ടു.

സാരം: ഘോരവനത്തിൽനിന്ന്‌ ഒരു ശബ്ദം കേൾക്കുന്നതെന്താണ്‌? ദൂരെയിരുന്നാൽ നേര്‌ അറിയാൻ കഴിയില്ല. അടുത്തു ചെന്ന്‌ അന്വേഷിക്കണം. ഭയങ്കരമായ കാട്ടിനകത്ത്‌ ഒരുത്തനായി പോയി വരുവാൻ നമുക്കു പോലും പേടിയുണ്ടാകും; അതുപോലെ ഉൾക്കാട്ടിൽ പോയി തിരയാനും. ഇരുട്ടു മാറി സൂര്യനുദിക്കാറായി. ഇവിടെ ഇരുന്നാൽ പോരാ. അതു ഭീരുതയാകും. വില്ലും അമ്പും വാളും മറ്റും എടുത്ത്‌ അടുത്തു ചെന്നറിയണം. നീചത്വം വിട്ട്‌ ഞാൻ ഔചിത്യത്തെ ആചരിക്കും.

(ദമയന്തിയുടെ വിലാപം കേൾക്കുന്നു.)

അരങ്ങുസവിശേഷതകൾ: 

കാട്ടാളന്റെ തിരനോട്ടം. അയാൾ കാട്ടിൽനിന്ന്‌ ഒരു ശബ്ദം കേൾക്കുന്നു. തുടർന്ന്‌ വിചാരപ്പദം.