ആരെടോ നീ നിന്റെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

കേശിനി (ദമയന്തിയുടെ തോഴി)

പ്രിയദർശനപ്രസിതയാ ബത ഭീമജയാ
നള ഇതി ബാഹുകേ ജനിതസംശയമാനസയാ
ഇതി കില കേശിനി നിഗദിതാ നളമേത്യ ജവാ-
ദ്രഥഗതമന്വയുങ്ക്ത കുശലാ കുശലം കുശലാ

പല്ലവി
ആരെടോ നീ നിന്റെ പേരെന്തു? ചൊല്ലേണം
അരുടെ തേരിതെടോ?

അനുപല്ലവി
ദൂരദേശത്തിൽനിന്നു വന്നവരെന്നു തോന്നി
നേരുതന്നെ ചൊല്ലേണം കാര്യമുണ്ടിങ്ങതിനാൽ

ച.1
നിഷ്ഫലമല്ലറിക നിർബ്ബന്ധമിതെന്നുടെ,
ചെല്പെറും ഭൈമിയുടെ കല്പനയാൽ
ഇപ്പോളീയന്തിനേരം ഇപ്പുരംതന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങളാരെന്നെപ്പേരും പറയേണം

അർത്ഥം: 

ശ്ലോകസാരം: പ്രിയതമന്റെ ദർശനത്തിങ്കൽ തൽപരയായി, ബാഹുകനിൽ നളൻ എന്ന്‌ സംശയം ജനിച്ച ഭീമപുത്രി പറഞ്ഞിട്ട്‌ സമർത്ഥയായ കേശിനി രഥത്തിലിരിക്കുന്ന ബാഹുകനെ സമീപിച്ച്‌ കുശലാന്വേഷണം ചെയ്തു.

സാരം: നീ ആരാണ്‌? പേരെന്താണ്‌? ഈ തേര്‌ ആരുടേതാണ്‌? ദൂരദിക്കിൽനിന്ന്‌ വന്നവരെന്ന്‌ തോന്നി എന്നോട്‌ സത്യം പറയണം അങ്ങിനെ പറയാൻ കാര്യമുണ്ട്‌. എന്റെ ഈ നിർബന്ധം വെറുതെയല്ല.  ഭീമപുത്രിയുടെ കല്പനപ്രകാരമാണ്‌ എന്റെ വരവ്‌.  ഈ സന്ധ്യനേരത്ത്‌ ഇവിടെവന്ന്‌ കയറിയ നിങ്ങൾ ആരാണെന്നും എല്ലാം പറയണം.

അരങ്ങുസവിശേഷതകൾ: 

ബാഹുകൻ വലതുവശം ഇരിക്കുന്നു.കേശിനി ഇടത്തുനിന്നു പ്രവേശിച്ച്‌  അന്യോന്യം കണ്ട്‌:
കേശിനി `ഒന്നു ചോദിക്കട്ടയോ` എന്നു കാട്ടി, പദം അഭിനയിക്കുന്നു.