ഭഗവൻ പാകാരാതേ

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

കാർത്താന്തീം താമാത്തചിന്തോഥ വാണീം

ശ്രുത്വാ ഗത്വാ വേഗതോ നാകലോകം!

തത്രാസീനം ദേവരാജം സഭായാം

നത്വാ പാർത്ഥസ്സാദരം വാചമൂചേ!

പദം:

ഭഗവൻ പാകാരാതേ തവപാദയുഗളം വന്ദേ

വിഗതസംശയംവൃഷ്ണിപുരിയിൽ നിന്നു നീതരാം

മഹിതവിപ്രബാലരെ തരിക മേ തരസൈവ

അർത്ഥം: 

കാർത്താന്തീം:

ധർമ്മരാജാവിന്റെ വാക്കുകൾ കേട്ട്‌ അർജ്ജുനൻ അതിവേഗം സ്വർഗ്ഗലോകത്ത്‌ ചെന്ന് അവിടെ സഭയിൽ ഇരിക്കുന്ന ഇന്ദ്രനെ നമസ്കരിച്ച്‌ ആദരവോടേ പറഞ്ഞു.

പദം:-ഭഗവാനേ, പാകശാസനാ, അങ്ങയുടെ കാലിണ വന്ദിക്കുന്നേൻ. സംശയമില്ലാതെ ദ്വാരകാപുരിയിൽനിന്നും കൊണ്ടുപോരപ്പെട്ട ബ്രാഹ്മണബാലന്മാരെ ഉടനെ എനിക്കു് തരിക.

അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദേവേന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു.

ഇന്ദ്രൻ:(അനുഗ്രഹിച്ചിട്ട് അമ്പരപ്പോടെ)’എന്താണിത്? നീ കോപിച്ചുവന്നിരിക്കുന്നത് എന്തിനാണ്?’

അർജ്ജുനൻ:’എല്ലാം ഞാൻ ഉണർത്തിക്കാം. വഴിപോലെ കേട്ടാലും’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.