ദശരഥസുത രാമചന്ദ്ര വിശിഖവിജിത വിബുധവിമത

രാഗം: 

പൂർവ്വകല്യാണി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ശ്രീരാമനങ്ങു വിശിഖത്തെയയച്ചു ഘോരാം

താം താടകാം യമപുരത്തിലയച്ചശേഷം

പാരില്‍ച്ചൊരിഞ്ഞു വിബുധാ ബഹുപുഷ്‌പവര്‍ഷം

സന്തോഷമോടു മുനിവര്യനുവാച രാമം

ദശരഥസുത രാമചന്ദ്ര വിശിഖവിജിത വിബുധവിമത

കുശികതനയനാകുമെന്റെ വാക്കു കേള്‍ക്കനീ

ഇന്നുരാത്രി മുഴുവനിവിടെ നാം  വസിച്ചീടേണമല്ലോ

മന്നിലധികസഖ്യൗമിന്നു വന്നു രാഘവ

വിബുധവരരു ചൊല്‍കയാലുമധികമഹിതമസ്‌ത്രമഖിലം

വിബുധസദൃശ ചൊല്ലുന്നേന്‍ ഞാന്‍ കേട്ടുകൊള്ളുക

ബ്രഹ്മദണ്‌ഡചക്രമസ്‌ത്രം ധര്‍മ്മപാശം കാലപാശം

വരുണപാശം വാരുണാസ്‌ത്രമൈന്ദ്രമസ്‌ത്രവും

ശിഖരി മോദകീ ഗദകളശനി രണ്ടുമഞ്‌ജസാ

വൈഷ്‌ണവാസ്‌ത്രവും ഗഭീര ശൈവമസ്‌ത്രവും

പാവകാസ്‌ത്രം മാരുതാസ്‌ത്രം ഹയശിരസ്സു ക്രൗഞ്ചവും

ശക്തിരണ്ടു ഖഡ്‌ഗരത്‌നവും ദദാമിതേ

കങ്കണം കങ്കാളമോടു മൗസലം കപാലവും

ഗാന്ധര്‍വ്വം വിദ്യാധരാസ്‌ത്രം പ്രശമനാസ്‌ത്രവും

ദര്‍പ്പണം ച ശോഷണം ച സൗമ്യമാകമസ്‌ത്രവും

ദമനവും സന്താപനം വിലാപനാസ്‌ത്രവും

മാരദൈവതവും പൈശാചം താമസാസ്‌ത്രവും തഥാ

സൗമനം സംവര്‍ത്തമപി ച രാക്ഷസാസ്‌ത്രവും

സത്യവും പ്രസ്വാപനം ച മായികാധരാസ്‌ത്രവും

ഭാവനം ച മാനവം സുദാമനാസ്‌ത്രവും

ഏവമുള്ളൊരസ്‌ത്രവൃന്ദമൊക്കെയും തരുന്നു ഞാന്‍

ദേവനാഥനും നിന്നൊടു പോരില്‍ നേരിടാ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

താടകയെ വധിച്ച് വിശ്വാമിത്രനും രാമലക്ഷ്മണന്മാരും ആ വനത്തിൽ തന്നെ ഒരു രാത്രി കൂടെ തങ്ങുന്നു. ആ സമയം വിശ്വാമിത്രൻ രാമലക്ഷ്മണാദികൾക്ക് തന്റെ കയ്യിലുള്ള വിശേഷ അസ്ത്രങ്ങൾ എല്ലാം ഉപദേശിച്ചുകൊടുക്കുന്നു.. ശേഷം വന്ദിച്ച് മാറുന്നു.

ഈ രംഗവും അരങ്ങത്ത് ഇപ്പോൾ പതിവില്ല.