രംഗം 2 ശ്രീകൃഷ്ണസഭ ബ്രാഹ്മണൻ

ആട്ടക്കഥ: 

സന്താനഗോപാലം

അങ്ങനെ ശ്രീകൃഷ്ണന്റെ ഇഷ്ടാനുസരണം അർജ്ജുനൻ സസുഖം ദ്വാരകയിൽ വാഴുന്ന കാലം. ദ്വാരകാപുരിയിൽ തന്നെ വസിക്കുന്ന ഒരു ബ്രാഹ്മണൻ തന്റെ ഒൻപത് കുട്ടികൾ ജനിച്ച ഉടൻ മരിച്ചതിന്റെ സങ്കടം സഹിക്കാതെ ഒൻപതാം ശിശുശവവും കൊണ്ട് യാദവസഭയിൽ വരുകയും നിലവിളിക്കുകയും ചെയ്യുന്നതോടെ രണ്ടാം രംഗം ആരംഭിക്കുന്നു. ബലഭദ്രർ, കൃഷ്ണൻ, പ്രദ്യുംനൻ തുടങ്ങിയ യാദവപ്രമുഖന്മാർ ആരും തന്നെ ബ്രാഹ്മണന്റെ വിലാപം കേട്ട് ഇളകുന്നില്ല. തുടർന്ന് ക്ഷത്രിയനാണ് ഞാൻ എന്ന് പറഞ്ഞ്, അർജ്ജുനൻ ബ്രാഹ്മണന്റെ രക്ഷിക്കാൻ മുന്നോട്ട് വരുന്നു. ഇത് കണ്ടപാടെ കൃഷ്ണനും കൂട്ടരും സഭവിട്ട് പോകുന്നു. പിന്നീട് ബ്രാഹ്മണനോട് അർജ്ജുനൻ ഇനിയും ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ച് തരാം എന്ന് ധർമ്മപുത്രരുടെ പേരിലും ഇന്ദ്രന്റെ പേരിലും കൃഷ്ണന്റെ പേരിലുമൊക്കെ സത്യം ചെയ്ത് കൊടുക്കുന്നു. അർജ്ജുന്നനിൽ തൃപ്തി തോന്നി ബ്രാഹ്മണൻ തിരിച്ച് സ്വഗൃഹത്തിലേക്ക് പോകുന്നതു വരെ ആണ് ഈ രംഗം.