നരവരസുതവീര രഘുവരസഹജ

രാഗം: 

പുന്നഗവരാളി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

താര

ശ്രീരാമന്‍ ചൊന്നവാക്യം വിരവൊടു സഹജന്‍ കേട്ടു സമ്മാനയിത്വാ

വീര്യോത്തുംഗാഗ്രഗണ്യന്‍ കപിവരസദന ദ്വാരി പുക്കക്ഷണത്തില്‍

പാരം നീര്‍ത്തുള്ളിടും ഞാണൊലിയുടനുടനേ കേട്ടു സുഗ്രീവനപ്പോള്‍

പാരം ഭീത്യാ മയങ്ങി നൃപമഥ തരസാ താര വന്നേവ മൂചേ

നരവരസുതവീര രഘുവരസഹജ

തരണിനന്ദനനോടു കോപമരുതേ

ത്വദ്വിധരായുള്ള വീരന്മാരേതും

അല്‌പരില്‍ കോപത്തെ ചെയ്‌കയില്ലല്ലോ

ദുഃഖമോടും കാട്ടില്‍ വാഴുന്നവനെ

കിഷ്‌കിന്ധയില്‍ രാമന്‍ വാഴിക്കകൊണ്ടു

അല്‌പസമയത്തിനന്തരം വന്നു

അല്‌പവും നിന്ദയുണ്ടാകകൊണ്ടല്ല

വാനരസൈന്യങ്ങള്‍ വന്നതു കാണ്‍ക

നാനാ നഗവാസികളല്ലോ കപികള്‍

നൂനമതിനങ്ങു കോപിക്കരുതേ

വാനരരാജനെ രക്ഷിച്ചുകൊള്‍ക

അർത്ഥം: 

ശ്ലോകാർത്ഥം:-ശ്രീരാമൻ പറഞ്ഞതുകേട്ട് വീര്യത്തിൽ ഒന്നാംസ്ഥാനത്തായ ലക്ഷ്മണൻ കിഷ്കിന്ധയുടെ ഗോപുരദ്വാരത്തിൽ ചെന്ന് അതിഗംഭീരമായി വീണ്ടും വീണ്ടും ഞാണൊലിയിട്ടു. അതുകേട്ട സുഗ്രീവൻ പേടിച്ചവശനായി. ആ സമയം താര വന്ന് ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു.

പദം:- വീരനായ രാജപുത്ര, രാമന്റെ അനുജാ, സുഗ്രീവനോട് കോപിയ്ക്കരുത്. അങ്ങയെ പോലെ ഉള്ള വീരന്മാർ ചപലന്മാരോട് ഒരിക്കലും കോപിക്കാറില്ലല്ലൊ. കാട്ടിൽ ദുഃഖത്തോടേ കഴിഞ്ഞിരുന്നവനെ രാമൻ കിഷ്കിന്ധയിൽ രാജാവായി വാഴിച്ചു. അതിനാൽ പ്രതിജ്ഞയ്ക്ക് അൽപ്പം മാറ്റം വന്നു. അത് നിന്ദകൊണ്ടല്ല തന്നെ. നോക്കൂ വാനരസൈന്യങ്ങൾ വന്നുചേരുന്നത് കണ്ടാലും. പലപർവതങ്ങളിൽ പാർക്കുന്നവരാണ് വാനരന്മാർ. പ്രതിജ്ഞ നിറവേറ്റുന്നതിൽ കാലതാമസം വന്നതിൽ കോപിക്കരുത് സുഗ്രീവനെ രക്ഷിക്കൂ.

അരങ്ങുസവിശേഷതകൾ: 

താര, ശിരോവസ്ത്രം പിടിച്ച് കാൽ പരത്തിനിന്ന് ഇടതുവശത്തുകൂടി പ്രവേശിക്കുനു. വലം ഇടം കാലുകൾ മുന്നോട്ട് തൂക്കി ലക്ഷ്മണനെ കണ്ട് കൂപ്പുകയ്യോടെ ഇടത്തുനിന്ന് വലത്തോടുലഞ്ഞ അടുത്തു ചെന്ന് മുട്ടുകുത്തി വന്ദിക്കുന്നു.