ദണ്ഡകം

ആട്ടക്കഥ: 

പൂതനാമോക്ഷം

ഏവം നിശമ്യ വസുദേവന്മുദാ തദനു

ഭാവം തെളിഞ്ഞു സുകുമാരം

തനുവിജിതമാരം, നിശി നിജകുമാരം

-കരമതിലെടുത്തനതി-ചിരമഥ ഗമിച്ചു ബഹി-

ഉരുസുകൃതനതുലമഹിമാരം

മന്ദം തുറന്നരര വൃന്ദങ്ങൾ താനെ

ഘനവൃന്ദങ്ങൾ വന്മഴപൊഴിഞ്ഞു!

പ്രഭുമനമറിഞ്ഞു, ഫണിപതിയണഞ്ഞും,

-ഫണപടലകുടകളുടെ-നടുവിലതി ചടുലമണി-

ഘൃണിഘടകളാൽ വഴി തെളിഞ്ഞു

ശൂരാത്മജൻ തദനു ദൂരത്തുനീങ്ങിയൊരു

സൂരാത്മജാമപി കടന്നു

നിഭൃതത കലർന്നു, നികടഭുവി ചേർന്നു,

-നന്ദനുടെ സദനമതിൽ-മന്ദതയകന്നു നിജ-

നന്ദനനെ വച്ചു സുഖമാർന്നു.

ആയാസഹീനമവനാദായ തൽസുതയെ

ആയാതവാനഥ തിരിച്ചു

പ്രിയയൊടൊരുമിച്ചു, തനയയെ അണച്ചു

-കേട്ടു ശിശുരോദനമഥ-കൂട്ടങ്ങൾകൂടി ഭടർ-

പെട്ടെന്നു നൃപനൊടറിയിച്ചു