പ്രത്യേകത

സാമാന്യം മറ്റു കോട്ടയം കഥകളെപ്പോലെ വീരരസപ്രധാനമാണെങ്കിലും ശൃംഗാര കരുണങ്ങള്‍ക്കും ഏതാണ്ട് അത്രതന്നെ പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ കഥയില്‍. ആശാരിയെപ്പോലെ ഒരു വിനോദപാത്രം വേറൊരു കഥയിലും കാണുകയില്ല. എന്നാല്‍ ഗൌരവമായ ഒരു സന്ദേശം വഹിച്ചുവരുന്ന ആശാരി വിദ്ദ്യുജ്ജിഹ്വനെപ്പോലെ ഒരു കോമാളിയല്ല-മാത്രമല്ല ആശാരി കെട്ടി ഫലിപ്പിക്കുവാന്‍ അതിന്‍റെ ചടങ്ങുകളില്‍ പ്രത്യേക പരിശീലനവും നല്ല മെയ്യും കൂടി വേണ്ടിയിരിക്കുന്നു. കുട്ടിത്തരം കത്തി ഉത്ഭവത്തിനു പുറമെ സൌഗന്ധികത്തിലും ബകവധത്തിലും മാത്രമേ ഉള്ളൂ.

ലളിത ഭീമനെസമീപിക്കുന്ന ‘മാരസദ്യശ’ എന്ന പദം മുതല്‍ ഘടോല്‍ക്കചന്റെ രംഗംവരേയുള്ള ഭാഗങ്ങള്‍ ചൊല്ലിയാട്ട പ്രധാനങ്ങളാണ്. രാഗാലാപനത്തോടെ ആരംഭിക്കുന്ന സാരിനൃത്തം, വിളംബകാലത്തിലുള്ളതും പതിഞ്ഞ ഇരട്ടിനൃത്തങ്ങളോടു കൂടിയതുമായ ‘മാരസദ്യശ’ എന്ന പദത്തിന്റെ അവതരണം‍, ഭീമന്‍ വ്യാസനെ വണങ്ങുന്ന ‘താപസകുലതിലക’ പതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം,. ‘ബാലേവരിക’ എന്ന പതിഞ്ഞപദത്തിന്റെ അവതരണം, ‘ചെന്താര്‍ബാണ’ എന്ന ചരണാത്തെ തുടര്‍ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്‍ ഭീമന്‍ ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണം, ഘടോല്‍ക്കചന്റെ എടുത്തുകലാശത്തോടെയുള്ള പ്രവേശം, നിര്‍ഗ്ഗമനത്തില്‍ ‘സൂചിക്കിരിക്ക’ലോടുകൂടിയ  നാലിരട്ടികലാശം എന്നീ പ്രത്യേകതകള്‍ കളരിച്ചിട്ടയുടെ സൌന്ദര്യം തികഞ്ഞ അവതരണ സങ്കേതങ്ങളാണ്.

നാട്ട്യധര്‍മ്മി വിടാതെ ലോകധര്‍മ്മി കലര്‍ത്തിയുള്ള അനേകം പ്രത്യേകതകളുള്ള അവതരണപ്രകാരമാണ് ആശാരിക്കുള്ളത്. ആശാരിയുടെ പദത്തിന്റെ ഇടക്കലാശങ്ങളും പ്രത്യേകതകളുള്ളതാണ്.