ദ്വാപരസേവിതനാം

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ദ്വാപരസേവിതനാം കലി വന്നു,
ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു;
പാപമൊന്നിലങ്ങാശ വളർന്നു;
പറവതിതെന്തു? സുഖങ്ങളകന്നു;
നാടും നഗരവും എഴുനിലമാടശിഖരവും
എല്ലാം വിട്ടു മാടുനികരവും;
നിവാസമായ്ക്കാടും കുഹരവും,
ഭൂപലോകദീപമേ, നിനക്കൊരു
കോപശാപരോപലക്ഷമായഹം,
താവകമെയ്യിലണഞ്ഞി, നിമേൽ
പറയാവതോ, ശിവവൈഭവം ആയതു-
മാവതുമില്ലിഹ, ദൈവവിരോധമി-
തേ വരുത്തൂ ഇതിപ റവതിനരിമ.

അർത്ഥം: 

സാരം: ദ്വാപരനോടുകൂടി ദുഷ്ടനായ കലി വന്ന്‌ എന്നിൽ കടന്നിരുന്നു. ചൂത്‌ തുടങ്ങിയവയിൽ ആഗ്രഹമുണ്ടായി. എന്താണു പറയുക! സുഖങ്ങളകന്നു, അത്രമാത്രം. നാടും നഗരവും ഏഴുനിലമാളികയും ഗോധനവും എല്ലാം ഉപേക്ഷിച്ച്‌ വനവും ഗുഹകളും താമസസ്ഥലങ്ങളായി. രാജകുലത്തിനു ദീപമായുള്ളവനേ, നിന്റെ കോപശാപശരങ്ങൾക്കു ഞാൻ പാത്രമായി. ഇപ്പോൾ അങ്ങയുടെ ആലിംഗനത്തിൽ നില്ക്കുമ്പോൾ ഈശ്വരകാരുണ്യത്തിന്റെ മഹത്വം എങ്ങനെ വർണ്ണിക്കും? അതു സാധിക്കുകയില്ല. ദൈവവിരോധം മനുഷ്യന്‌ ഇതേ വരുത്തൂ എന്നു കൃത്യമായി പറയാൻ വിഷമമാണ്‌.