അംഭോധിതന്നുടയ ഗാംഭീര്യമോര്‍ത്തു മമ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ബാലി

ശ്രുത്വാ മിത്രാത്മജോക്തിം പവനസുഗതഗിരം ചാപി നിശ്ചിത്യ കൃത്യം

ഗത്വാ പൂർവാംബുരാശിം കൃതനിയതമഹാതർപ്പണോ ദക്ഷിണാബ്ധൗ

സ്നാത്വാ ഭക്ത്യാ യഥാവത് സ്ഥിരതരമനസാ തർപ്പയൻ കല്പമന്ത്രൈർ-

ദൃഷ്ട്വാ ഗാംഭീര്യമംഭോനിധിഗതമകരോദുത്ഥിതാത്മാ സ ചിന്താം

അംഭോധിതന്നുടയ ഗാംഭീര്യമോര്‍ത്തു മമ

സമ്പ്രതി കുതൂഹലം സംഭവിക്കുന്നു.

തുംഗതരമായ ഗിരിശൃംഗനിഭകല്ലോലം

അങ്ങതാ വരുന്നു ബഹുഭംഗിയോടെ;

വിക്രമികളായ ചില നക്രമകരാദികൾ

ചക്രചുഴിയിൽ പുക്കു വിക്രമിക്കുന്നു.

അത്യൽഭുതങ്ങളാലത്ര മരുവുന്നവനു

നേത്രസുഖമെപ്പോഴും സിദ്ധമല്ലൊ.

ആരുടെ ഛായയിതു വാരിധൌകാണുന്നു,

പൂരുഷരിലേകനോ ഘോരമൃഗമോ?

പത്തുമുഖമുണ്ടിവനു ഹസ്തങ്ങള്‍ വിംശതിയും

രാത്രിഞ്ചരാധിപതി രാവണനല്ലോ?

നാരദനുമുണ്ടു മമ സാരമില്ലെന്നാക്കി

നേരെയല്ലാതെയിതാ ചാരവെ വരുന്നു.

(നാലാംകാലം)

മമ ജനകനധികമവമാനങ്ങള്‍ ചെയ്തതിനു

മനസികൃപകൂടാതെ മര്‍ദ്ദിപ്പനിവനെ.

(രണ്ടാം കാലം)

ഉദകമിതുതര്‍പ്പയേ സകലസുരതൃപ്തയേ

ഉദധിശയനന്‍ പ്രസാദിക്കപരമാത്മാ.

അർത്ഥം: 

ശ്ലോകം:- സുഗ്രീവനും ഹനൂമാനും പറഞ്ഞതുകേട്ട് ചെയ്യേണ്ടതിനെ സ്വയം തീരുമാനിച്ച് കിഴക്കെ സമുദ്രത്തിൽ തർപ്പണം ചെയ്തശേഷം തെക്കെ സമുദ്രത്തിൽ ഭക്തിയോടെ സ്നാനം ചെയ്ത് സമുദ്രത്തിന്റെ ഗാംഭീര്യം കണ്ട് ഇപ്രകാരം വിചാരിച്ചു.

പദം:- സമുദ്രത്തിന്റെ ഗാംഭീര്യത്തെ പറ്റി ഓർക്കുമ്പോൾ എനിക്ക് കൗതുകം തോന്നുന്നു. ആരുടെ നിഴലാണ് കാണുന്നത്? മനുഷ്യരിലൊരുവനോ അതോ ഒരു ഘോരമൃഗമോ? ഇവനു മുഖങ്ങൾ പത്തുണ്ട്. കൈകൾ ഇരുപതും. ഓ, രാക്ഷസചക്രവർത്തിയായ രാവണൻ തന്നെ. എന്റെ അച്ഛനെ വല്ലാതെ അപമാനിച്ച ഇവനെ ദയയില്ലാതെ മർദ്ദിക്കുന്നുണ്ട്. എല്ലാ ദേവന്മാരുറ്റേയും തൃപ്തിപ്പായി ഞാനിതാ ഉദകതർപ്പണം ചെയ്യുന്നു. സമുദ്രശായിയായ പരമാത്മാവ (മഹാവിഷ്ണു) പ്രസാദിക്കേണമേ. 

അരങ്ങുസവിശേഷതകൾ: 

കഴിഞ്ഞ രംഗത്തിലെ “തൽക്കാലേ ചക്രവർത്തി… “ എന്ന ശ്ലോകത്തിനു ശേഷമുള്ള ആത്മഗതം പോലെ ഉള്ള പദം ആടുകയാണ് പതിവ്.

ഇതിലെ എല്ലാ ചരണങ്ങളും പതിവില്ല.