നാഥാ, നിന്നെക്കാണാഞ്ഞു

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ച.3
നാഥാ, നിന്നെക്കാണാഞ്ഞു ഭീതാ ഞാൻ കണ്ട വഴി-
യേതാകിലെന്തു ദോഷം?
മാതാവിനിക്കു സാക്ഷിഭൂതാ ഞാനത്രേ സാപരാധ-
യെന്നാകിൽ ഞാനഖേദാ ധൃതമോദാ,
ചൂതസായകമജാതനാശതനുമാദരേണ കാണ്മാൻ
കൌതുകേനചെയ്തുപോയ പിഴയൊഴിഞ്ഞേതുമില്ലിവിടെ
കൈതവമോർത്താൽ;
താതനുമറികിലിതേതുമാകാ
ദൃഢബോധമിങ്ങുതന്നെ വരിക്കയെന്നെ,
നേരേനിന്നുനേരുചൊന്നതും

അർത്ഥം: 

സാരം: നാഥാ.. അങ്ങയെക്കാണാതെ പേടിച്ചു പോയ ഞാൻ തിരഞ്ഞെടുത്ത വഴി ഏതായാലും എന്താണ്‌ ദോഷം.  അമ്മയാണ്‌ എനിക്ക്‌ സാക്ഷിയായിട്ടുള്ളത്‌.  എന്നിട്ടും.. കുറ്റം നീ എന്റെ പേരിൽ ചുമത്തുകയാണെങ്കിൽ എനിക്കിനി ഖേദം വേണ്ട. സന്തോഷം തന്നെ.  ശരീരനാശം വന്നിട്ടില്ലാത്ത കാമദേവൻതന്നെയായ നിന്നെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ പ്രവർത്തിച്ചതൊഴികെ ഒരു കപടവും എന്റെ പേരിലില്ല.  ഈ സംഗതിയെല്ലാം അച്ഛൻ അറിയുന്നതുപോലും ശരിയല്ല. അതുകൊണ്ട്‌ നീ ഇപ്പോൾ ഇവിടെ വച്ച്‌ എന്നെ സ്വീകരിക്കണം.  ഞാൻ നിന്റെ മുഖത്തുനോക്കി പറഞ്ഞതൊക്കെ സത്യമാണ്‌.

അരങ്ങുസവിശേഷതകൾ: 

നേരു ചൊന്നതും എന്നാടി കലാശിച്ചു നളനെ നമസ്കരിക്കുന്നു. ഞാൻ പറഞ്ഞതു സത്യമല്ലെങ്കിൽ വായുഭഗവാൻ എന്റെ പ്രാണനെ അപഹരിച്ചു കൊള്ളട്ടെ എന്നു കാണിച്ച്‌ നമസ്കരിക്കുന്നു.
ബാഹുകൻ ഇതികർത്തവ്യതാമൂഢതയോടെ ഉദാസീനനായി കാണപ്പെടുന്നു.