മുല്ലസായക തുല്യ

രാഗം: 

നവരസം

താളം: 

ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ: 

സുഭദ്ര

മുല്ലസായക തുല്യ! വില്ലാളികുലമൗലേ!

കല്യാണാലയ നിന്നെ കലയേ അഹം

മല്ലലോചന നിന്നെ ചൊല്ലുന്നു ജനമെല്ലാം

വില്ലാളിതിലകനെന്നു അതിനാൽ കൗതുകം ജാതം

അർത്ഥം: 

കാമതുല്യാ, വില്ലാളികളില്‍ ശ്രേഷ്ഠാ, ഗുണനിലയാ, ഭവാനെ ഞാന്‍ വന്ദിക്കുന്നേന്‍. താമരക്കണ്ണാ, അങ്ങയെ വില്ലാളിതിലകനെന്ന് ജനമെല്ലാം പുകഴ്ത്തുന്നു. അതിനാലാണ് എനിക്ക് ഇഷ്ടം ജനിച്ചത്.

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം-

അര്‍ജ്ജുനന്‍:(സുഭദ്രയെ നോക്കി സൌന്ദര്യം ആസ്വദിച്ച്, സന്തോഷാത്ഭുതങ്ങളോടെ) ‘ഇവള്‍ എന്റെ ഭവനത്തിലേയ്ക്കുവന്ന ലക്ഷീദേവി തന്നെ’ (വീണ്ടും നോക്കിയിട്ട്) ‘ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതിനുസമാനമാകുന്നു’ (സുഭദ്രയുടെ കരത്തില്‍ പിടിച്ചശേഷം) ‘ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനം പോലെ കുളിര്‍മ്മയേകുന്നതാണ്’ (സുഭദ്രയുടെ ഇരുകൈകളേയും വെവ്വേറെ കണ്ട്, ഭംഗി നടിച്ചിട്ട്) ‘ഇവളുടെ കൈകള്‍ എന്റെ കഴുത്തിലേയ്ക്ക് മുത്തുമാലയാകുന്നു. എന്നാല്‍ എനിക്കിവളുടേതായി ഇഷ്ടമില്ലാത്തതായുള്ളത് എന്താണ്?’ (ആലോചിച്ച്, അസഹ്യത നടിച്ചിട്ട്) ‘ഓ, ഇവളുടെ വിരഹം എനിക്കിഷ്ടമല്ല. സഹിക്കാനാവില്ല. അതിനാല്‍ ഇനി ഒരിക്കലും ഇവളെ പിരിയുകയില്ല.’

അര്‍ജ്ജുനന്‍ എഴുന്നേറ്റ് സുഭദ്രയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു.

അര്‍ജ്ജുനന്റെ ഈ ആട്ടം–

ഇയംഗേഹേ ലക്ഷ്മീരിയമമൃതവര്‍ത്തിന്നയനയോ-

രസാവസ്യാഃ സ്പര്‍ശോവപുഷി ബഹുളശ്ചന്ദനരസഃ

അയംബാഹു: കണ്ഠെശിശിരമസൃണോ മൌക്തികരസ:

കിമസ്യാ നപ്രേയോ യദിപരമസഹ്യസ്തു വിരഹ:

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

അര്‍ജ്ജുനന്‍:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അല്ലയോ പ്രിയേ, നമുക്ക് പോകുവാനുള്ള രഥം ഇതാ വന്നിരിക്കുന്നു. ഇനി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോവുകയല്ലേ?’

സുഭദ്ര:‘അങ്ങിനെ തന്നെ’

അര്‍ജ്ജുനന്‍:(ആലോചനയോടെ) ‘എന്നാല്‍ രഥം തെളിക്കുന്നതാര്?’

സുഭദ്ര:‘തേര്‍ തെളിക്കുവാനുള്ള ഉപായങ്ങള്‍ കുട്ടിക്കാലത്തുതന്നെ എന്നെ ജേഷ്ഠനായ കൃഷ്ണന്‍ പഠിപ്പിച്ചിട്ടുണ്ട്.’

അര്‍ജ്ജുനന്‍:(ശ്രീകൃഷ്ണന്റെ ലീലകള്‍ ഓര്‍ത്ത് അത്ഭുതപ്പെട്ട്, അതിയായ സന്തോഷത്തോടെ) ‘അതുവ്വോ! എന്നാല്‍ ഇനി വേഗത്തില്‍ തേര്‍തെളിച്ചാലും’

അര്‍ജ്ജുനന്‍ ചമ്മട്ടിയെടുത്ത് സുഭദ്രയുടെ കൈയ്യില്‍ നല്‍കുന്നു. സുഭദ്ര ചമ്മട്ടി വാങ്ങി തയ്യാറായി നില്‍ക്കുന്നു. അര്‍ജ്ജുനന്‍ ചാപബാണങ്ങളോടുകൂടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ഇരുവരും രഥത്തിലേയ്ക്ക് ചാടികയറുന്നു. തേരില്‍ സഞ്ചരിക്കുന്ന നാട്ട്യത്തില്‍ നിന്നശേഷം പിന്നിലേയ്ക്ക് കാല്‍കുത്തിമാറി ഇരുവരും നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

സുഭദ്രയുടെ ഈ പദം ആട്ടക്കഥാകാരന്റേതല്ല എന്ന് ശ്രീ വെള്ളിനേഴി അച്ചുതൻ കുട്ടി കഥകളിപ്പദം എന്ന പുസ്തകത്തിൽ പറയുന്നു. എന്നാൽ അത് ശരിയെന്ന് തോന്നുന്നില്ല. വിപൃഥുവിനെ തോൽപ്പിച്ചശേഷം ഉള്ള സുഭദ്രയുടെ പദം അവിടെ നിന്ന് എടുത്ത് ഇവിടെ ചേർത്തതാണ്. പട്ടിയ്ക്കാംതൊടിയാണൊ, കുഞ്ചുവാശാനോ എന്നറിയില്ല. മറുപടിപ്പദമില്ലാത്ത ഏക ശൃംഗാരപ്പദം എന്നൊരു പ്രത്യേകത ഉണ്ട് ഈ പദത്തിന്. കോട്ടയ്ക്കൽ ചിട്ടയിൽ ഇപ്പോഴും ഈ പദം പതിവില്ല.