നീച കീചക രേ നരാധമ നീച

രാഗം: 

സാരംഗം

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

മദോത്ക്കടന്‍

ധരാധരാധിപാകൃതിര്‍ഘനാഘനൌഘഗര്‍ജ്ജിത-

സ്തദാ നിദാഘദീധീതിപ്രചോദിതോ മദോത്ക്കട:

പൃഥാവധൂപരോധിനം രണോത്ഭടസ്സ കീചകം

ക്രുധാ സമേത്യ സത്വരം രുരോധ കോപിരാക്ഷസ:‍

പല്ലവി:

നീച കീചക രേ നരാധമ നീച

അനുപല്ലവി:

ആചാരമില്ലാത്ത കൃത്യങ്ങള്‍ കണ്ടാല്‍

വിരോചനന്റെ നിദേശകാരി

നിശാചരേന്ദ്രനടങ്ങുമോ ബത

ചരണം1:

കഷ്ടമിത്തരുണിയെ വിടുന്നതി- 
നൊട്ടുമേ മടിക്കൊല്ലാ‍

പുഷ്ടഗര്‍വ്വമിതു ചെയ്തിടായ്കിലോ നീ

‍ദുഷ്ട നിഷ്ഠുര മുഷ്ടിഘട്ടന-

നഷ്ടചേഷ്ടനതായ്‌വരും ശഠ!

അർത്ഥം: 

ശ്ലോകം:-അപ്പോൾ പർവ്വതാകാരനും  മേഘങ്ങളെപ്പോലെ ഗർജ്ജിക്കുന്നവനും യുദ്ധനിപുണനും സൂര്യനാൽ അയക്കപ്പെട്ടവനും മദാന്ധനും ആയ ഒരു രാക്ഷസൻ വന്ന് മാലിനിയെ തടഞ്ഞ കീചകനെ കോപത്തോടെ തടുത്തു.
പദം:-എടാ ദുഷ്ടനായ കീചകാ, ഉചിതമല്ലാത്ത പ്രവൃത്തികൾ കണ്ടാൽ സൂര്യദേവനാൽ അയക്കപ്പെട്ട ഈ രാക്ഷസൻ അടങ്ങുമെന്ന് കരുതുന്നുണ്ടോ? ഈ തരുണിയെ വെറുതെ വിടുന്നതിന് അല്പം പോലും മടി വേണ്ട. എന്നാൽ അഹങ്കരംകൊണ്ട് നീ അതു ചെയ്തില്ലെങ്കിൽ കഠിനമായ മുഷ്ടികൊണ്ടുള്ള അടിയേറ്റ് ജീവൻ നഷ്ടപ്പെട്ടവനായിത്തീരും .

അരങ്ങുസവിശേഷതകൾ: 

മദോത്ക്കടന്റെ ചുവന്നതാടിയുടെ സമ്പൃദായത്തില്‍ ചുരുക്കത്തിലുള്ള തിരനോട്ടം-തിരനോട്ടശേഷം വലത്തുകോണില്‍ പീഠത്തില്‍ നിന്നുകുണ്ട് വീണ്ടും തിരതാഴ്ത്തുന്ന മദോത്ക്കടന്‍ വീരഭാവത്തില്‍ ഇരുവശങ്ങളിലേയ്ക്കും വീക്ഷിക്കുന്നു.

മദോത്ക്കടന്‍:(ആത്മഗതം) ‘ദുഷ്ടനായ കീചകന്‍ മൂലം ദു:ഖിക്കുന്ന പാഞ്ചാലിയെ രക്ഷിക്കുവാന്‍ ആദിത്യദേവന്‍ എന്നോട് കല്പിച്ചിരിക്കുന്നു. അതിനാല്‍ വേഗം പോവുകതന്നെ’

മദോത്ക്കടന്‍ കീചകനെ തിരയുന്നു. ഈസമയത്ത് ഇടതുവശത്തുകൂടി വിലപിച്ചുകൊണ്ട് സൈരന്ധ്രിയും തൊട്ടുപുറകെ അവളെ പ്രഹരിച്ചുകൊണ്ട് കീചകനും പ്രവേശിച്ച് വലതുവശത്തേയ്ക്കുനീങ്ങുന്നു. പെട്ടന്ന് മദോത്ക്കടന്‍ അവര്‍ക്കിടയിലേയ്ക്ക് ചാടിവന്ന് കീചകനെ തള്ളിമാറ്റുന്നു. ആ തക്കത്തിന് സൈരന്ധ്രി രക്ഷപ്പെട്ട് ഓടി നിഷ്ക്രമിക്കുന്നു. കാമാന്ധനായ കീചകന്‍ മാലിനിയെന്നുകരുതി മദോത്ക്കടനെ പുണരുന്നു. പെട്ടന്ന് ആളുമാറിയതറിഞ്ഞ് കീചകന്‍ പിടിവിട്ട് ജാള്യതനടിക്കുന്നു.

മദോത്ക്കടന്‍:(കോപത്തോടെ) ‘ദുഷ്ടാ, നിന്റെ ബലം ഉത്തമസ്ത്രീകളോടല്ല കാട്ടേണ്ടത്. നോക്കിക്കോ’

മദോത്ക്കടന്‍ നാലാമിരട്ടിയിടുത്തുകലാശിപ്പിച്ചിട്ട് യുദ്ധപദമാടുന്നു.

പദശേഷം യുദ്ധവട്ടം-

ഇരുവരും പരസ്പരം പോരിനുവിളിച്ച് മുറയ്ക്ക് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ മദോത്ക്കടന്‍ കീചകനെ കടന്നുപിടിച്ച് ഇടതുവശത്തേയ്ക്ക് ആഞ്ഞ് എറിയുന്നു. കീചകന്‍ ചുറ്റികറങ്ങി കറങ്ങി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു.

മദോത്ക്കടന്‍:(കീചകന്‍ കറങ്ങി ദൂരെ പോയി വീഴുന്നതുകണ്ടിട്ട്) ‘ആ, അങ്ങിനെ തന്നെ.’ (കൃതാര്‍ത്ഥതയോടെ) ‘ഇനി വേഗം ചെന്ന് സ്വാമിയെ കണ്ട് വിവരം അറിയിക്കുകതന്നെ’

മദോത്ക്കടന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

അനുബന്ധ വിവരം: 

എല്ലാചരണവും ആടാറില്ലാത്തതിനാൽ ഇപ്പോൾ ഉള്ള നടപ്പുരീതി വെച്ച് ഇവിടെ യുദ്ധവട്ടമൊക്കെ ചുരുക്കി എഴുതിയതാണ്. ഈ രംഗം അവസാനം വരെ വായിക്കുക.