നാരായണഭക്തജന

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

നാരായണഭക്തജന ചാരുരത്നമായീടുന്ന

നാരദമുനീന്ദ്ര, തവ സാരമല്ലോ വാക്യമിദം.

കാര്യമിതു സാധിച്ചെങ്കില്‍ തീരുമെന്റെയവമാനം

പോരികയും വന്നു മമ വീര്യജാതനല്ലോ ബാലി !

എങ്കിലോ ഗമിക്ക കാര്യം ശങ്കയില്ല സാധിച്ചീടും

പങ്കജാക്ഷൻ തന്റെ പാദപങ്കജങ്ങളാണേ സത്യം.

അർത്ഥം: 

നാരായണഭക്തജനങ്ങളില്‍ മനോഹരരത്നമായീടുന്ന നാരദമുനീന്ദ്രാ, അങ്ങയുടെ ഈ വാക്യം ഏറ്റവും സാരമായതാണല്ലോ. ഈ കാര്യം സാധിച്ചെങ്കില്‍ എന്റെ അപമാനം തീരും, മാന്യതയും കൈവരും. എന്റെ പുത്രനാണല്ലോ ബാലി. പങ്കജാക്ഷന്റെ കടാക്ഷം കൊണ്ട് കാര്യം സാധിയ്ക്കും.

അരങ്ങുസവിശേഷതകൾ: 

ശേഷം ചെറുതായ ഒരു ആട്ടം:- 

നാരദൻ: അല്ലയോ ഇന്ദ്രാ, ആ ദുഷ്ടൻ ജയിച്ചത് ബ്രഹ്മാവിന്റെ വരബലം ഒന്നുകൊണ്ട് മാത്രമാണ്. പണ്ട് വൃകാസുരനെ പേടിച്ച് ശ്രീപരമേശ്വരൻ വളരെ കാലം ഓടി നടന്നത് അങ്ങയ്ക്കറിഞ്ഞുകൂടെ? അതിനാൽ സമാധാനിച്ചാലും.

ഇന്ദ്രൻ:മഹർഷിവര്യാ, വാരനനോടെതിരിട്ടാൽ രാവണനു മാനഹാനി വരുമെന്ന് തീർച്ചയാണോ?

നാരദൻ: സംശയമെന്ത്? മാനഹാനി മാത്രമല്ല, വാനരന്മാർ അവന്റെ വംശം കൂടി നശിപ്പിക്കുമെന്ന് നന്ദികേശ്വരൻ ശപിച്ചിട്ടുണ്ട്.

ഇന്ദ്രൻ: ഉവ്വോ? ആ, എല്ലാം അങ്ങയുടെ കാരുണ്യം പോലെ വരട്ടെ.

നാരദൻ: എന്നാൽ ഞാൻ പോകട്ടെ, സന്തോഷമായി ഇരുന്നാലും.

ഇന്ദ്രൻ നാരദനെ വന്ദിച്ച് യാത്ര ആക്കുന്നു. ഇന്ദ്രനെ അനുഗ്രഹിച്ച് നാരദൻ യാത്ര ആകുന്നു.

അനുബന്ധ വിവരം: 

കല്യാണിയിലും പതിവുണ്ട്.