മേദിനീദേവ

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

മേദിനീദേവ, താതനും മമ മാതാവിനും സുഖമോ?
അനുപല്ലവി.
ആധിജലധിയിൽ മുഴുകിയെൻമാനസം
നാഥനാരിനിക്കെന്നധുനാ ന ജാനേ.
ചരണം. 1
സ്വൈരമായിരുന്ന നാൾ ചൂതിൽ തോറ്റു നാടും
ഭൂരിധനവും ഭണ്ഡാഗാരവും നഗരവും
ദൂരെയെല്ലാം കൈവെടിഞ്ഞാനേ, പരവശപ്പെട്ടു.
വൈരി ദുർവ്വാക്കുകൾ കേട്ടാനേ നൈഷധൻ വീരൻ
ഘോരമാകും വനം പുക്കാനേ, ഞാനവൻ പിൻപേ
നേരേ പുറപ്പെട്ടേനേ, ഹേ സുദേവ.

അർത്ഥം: 

സാരം: ബ്രാഹ്മണാ, അച്ഛനും അമ്മയ്ക്കും സുഖമാണോ? ദുഃഖത്തിൽ എന്റെ മനസ്സു മുഴുകുന്നു. എനിക്കിനി ആരാണു രക്ഷകൻ? സുഖമായിരിക്കുമ്പോൾ ചൂതിൽ തോറ്റ്‌ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ശത്രുക്കളുടെ ദുർവാക്കുകളും കേട്ട്‌ കാട്ടിലേക്കു പോയി. ഞാൻ അവന്റെ പിന്നാലെ പുറപ്പെട്ടു.

സാരം: പുഷ്കരൻ നാടൊക്കെയും അടക്കിയെന്നോ? യുദ്ധംകൊണ്ടെങ്കിൽ അഹങ്കാരി. കാപട്യംകൊണ്ടെങ്കിൽ കള്ളൻ. ഈശ്വരൻ കഠിനക്കാരൻതന്നെ. പിന്ന എന്തുണ്ടായി, പറയുക.

സാരം: നളന്റെ വസ്ത്രം നഷ്ടപ്പെട്ട്‌ ഒരു വസ്ത്രംകൊണ്ട്‌ ഇരുവരും ഉടുത്ത്‌ നടക്കുമ്പോൾ, കഷ്ടം, എന്നോടങ്ങിനെ ചെയ്യുമെന്നു വിചാരിച്ചില്ല. പറയാം, ക്ഷീണിച്ചു ഞാൻ ഉറങ്ങുമ്പോൾ എന്റെ വസ്ത്രം മുറുച്ച്‌ അർദ്ധരാത്രിയിൽ അവൻ പോയി മറഞ്ഞു.

സാരം: അനർത്ഥങ്ങൾ എല്ലാവർക്കും ഉണ്ടാകും. അപ്പോൾ ബുദ്ധി മറിഞ്ഞുപോകും. സ്നേഹം മാഞ്ഞുപോകും. ഇപ്പോൾ ഇങ്ങനെ കരഞ്ഞാൽ ഫലമില്ലല്ലോ. പിന്നെ എന്തുണ്ടായി, പറയുക.

സാരം: അവൻ വേർപെട്ട്‌ ഓടിപ്പോകുമെന്ന്‌ സംശയിച്ചില്ല. ഓടിപ്പോകാൻ അവനും സംശയമുണ്ടായില്ല. ഉണർന്നപ്പോൾ അവനെ കാണാതെയുണ്ടായ ക്ളേശമൊന്നും പറയാനില്ല. കാട്ടിൽനിന്ന്‌ ഈശ്വരനാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌.

സാരം: ആർക്കും നാം വിചാരിക്കുംപോലെയല്ല ദൈവദഗതി. നളനെ കണ്ടെത്തി നിന്നോടു ചേർക്കും. ഇപ്പോൾ ഞാൻ നിന്നെ കണ്ടെത്തിയത്‌ ഭാഗ്യമായി. ഇനി അച്ഛനെ പോയി കാണാം. അങ്ങോട്ടുതന്നെയാണ്‌ ഇനി പോകാനുള്ളത്‌.

അരങ്ങുസവിശേഷതകൾ: 

അവസാനം `ചേദിരാജ്ഞിയെ കണ്ട്‌ അനുവാദം വാങ്ങി, കുണ്ഡിനത്തിലേയ്ക്ക്‌ പോകാം` എന്നു മുദ്രകാട്ടി, സുദേവൻ ദമയന്തിയെയും കൂട്ടി മാറിപ്പോരിക.