ആട്ടക്കഥാകാരൻ

കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ രചിയ്ക്കപ്പെട്ട ആട്ടകഥയാണ് നരകാസുരവധം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

ഭാഗവതം കഥയിൽ നിന്നുള്ള മാറ്റങ്ങൾ

1. നക്രതുണ്ഡി എന്ന കഥാപാത്രം ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. അതിനാൽ തന്നെ നക്രതുണ്ഡി സ്വർഗ്ഗത്തിലെത്തുന്നതും ജയന്തൻ കുചനാസികകൾ ഛേദിക്കുന്നതും എല്ലാം മൂലകഥയിൽ ഇല്ല. നരകാസുരനു ദേവലോകം അക്രമിച്ച് കീഴടക്കാൻ ഒരു കാരണം കഥാകാരൻ നിർമ്മിച്ചതായിരിക്കാം.

2. പത്താം രംഗത്തിലെ വിവിദനും ഗരുഡനുമായുള്ള യുദ്ധവും മൂലകഥയിൽ ഇല്ലാത്തതാണ്. 

3. നരകാസുരവധത്തിനും ഭാഗവതകഥയിൽ നിന്നും വ്യത്യാസമുണ്ട്. ഭാഗവതത്തിൽ നരകാസുരൻ ആനപ്പുറത്ത് കയറി വന്ന് ശൂലം, ശക്തി തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ഗരുഡനോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കേ, ശ്രീകൃഷ്ണൻ ചക്രായുധം പ്രയോഗിച്ച് നരകാസുരന്റെ തലയറുത്തു എന്നാണ്. ആട്ടക്കഥയിൽ ഉള്ളരീതി ഇവിടെ വിവരിച്ചിരിക്കുന്നു.

രംഗാവതരണത്തിലെ സവിശേഷതകൾ

ഒന്നാംതരം കത്തി(ചെറിയ നരകാസുരൻ‌), ഒന്നാംതരം സ്ത്രീ(ലളിത), 

ഒന്നാംതരം കരി(നക്രതുണ്ഡി) വേഷങ്ങൾക്കും മറ്റ് ഇടത്തരം-കുട്ടിത്തരം പച്ച, താടി, മിനുക്ക്, ഭീരു വേഷങ്ങൾക്കും നല്ല സാദ്ധ്യതയുള്ള ആട്ടകഥയാണിത്.

1. ഇന്ദ്രന്റെ ശൃംഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും അടങ്ങുന്ന രണ്ടാം രംഗം ചിട്ടപ്രധാനവും മനോഹരവുമാണ്.

2. നാലാം രംഗത്തിലെ ലളിതയുടെ ഭാഗം ചിട്ടയ്ക്കും ഭാവത്തിനും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

3.’കേകിയാട്ട’മെന്ന സവിശേഷ നൃത്തം ഉൾക്കൊള്ളുന്ന പതിഞ്ഞപദവും, ‘ശബ്ദരൂപവർണ്ണനകൾ’, ‘പടപ്പുറപ്പാട്’, ‘സ്വർഗ്ഗവിജയം’ തുടങ്ങിയ ചിട്ടപ്രധാനങ്ങളായ ആട്ടങ്ങളുമുൾക്കൊള്ളുന്ന ചെറിയനരകാസുരന്റെ ഭാഗം സവിശേഷതയാർന്നതാണ്. 

ആട്ടക്കഥാസംഗ്രഹം
 

ആട്ടക്കഥ ആരംഭിക്കുന്നത് ശ്രീകൃഷ്ണനും പത്നിമാരുമായി രമിക്കുന്ന ആദ്യ രംഗത്തോടെയാണ്. രണ്ടാം രംഗത്തിൽ ദേവേന്ദ്രൻ നന്ദനോദ്യാനത്തിൽ ദേവസുന്ദരിമാരുമായി രമിക്കുന്നു. 

രംഗം മൂന്നിൽ നരകാസുരന്റെ ആജ്ഞപ്രകാരം ദേവലോകത്തെത്തുന്ന നക്രതുണ്ഡി എന്ന ക്രൂരയായ രാക്ഷസി ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു. നാലാം രംഗത്തിൽ, മാർഗ്ഗമദ്ധ്യേ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് കാമാർത്തയാകുന്ന നക്രതുണ്ഡി സ്വർഗ്ഗസ്ത്രീകളെ മായകൊണ്ടുമറച്ചിട്ട് ഒരു സുന്ദരീരൂപം കൈക്കൊണ്ട് ജന്തനെ സമീപിക്കുകയും, തന്നെ ഭാര്യയായി സ്വീകരിച്ച് ഉടനെ തന്നോടൊത്ത് കാമകേളിയാടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അച്ഛന്റെ കൽപ്പനകൂടാതെ താൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല എന്നു പറഞ്ഞ് ജയന്തൻ അവളുടെ അഭ്യർത്ഥന നിരസിക്കുന്നു. തന്റെ ആഗ്രഹം സാധിക്കുന്നില്ല എന്നുകണ്ട് ക്രുദ്ധയാവുന്ന നക്രതുണ്ഡി സ്വന്തം രൂപം ധരിച്ചിട്ട് ജയന്തനെ ബലാൽക്കാരേണ പ്രാപിക്കുവാൻ ശ്രമിക്കുന്നു. ജയന്തൻ അവളുടെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചയയ്ക്കുന്നു.

രംഗം അഞ്ചിൽ, ഉണ്ടായ സംഭവങ്ങൾ ജയന്തൻ ഇന്ദ്രസമീപം  അറിയിക്കുന്നു. രംഗം ആറിൽ ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു.

രംഗം ഏഴിൽ നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന നരകൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ടവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു. രംഗം എട്ടിൽ നരകനോട് തോറ്റോടിയ ഇന്ദ്രൻ ദ്വാരകാപുരിയിലെത്തി ശ്രീകൃഷ്ണനോട് നരകാസുരന്റെ ദുഷ്ടകർമ്മങ്ങളെ അറിയിക്കുന്നു. നരകനെ താൻ ഉടനെ വധിക്കുന്നുണ്ട് എന്നറിയിച്ച് ശ്രീകൃഷ്ണൻ, ദേവേന്ദ്രനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. 

രംഗം ഒൻപതിൽ ശ്രീകൃഷ്ണൻ ഗരുഡനെ സ്മരിച്ചുവരുത്തി നരകാസുരവധത്തിനായി പുറപ്പെടുന്നു. ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷപുരത്തെ ലക്ഷ്യമാക്കി പോകുന്നു. 

രംഗം പത്തിൽ നരകാസുരന്റെ കോട്ടകാവൽക്കാരനായ വിവിദൻ എന്ന മർക്കടനെ ഗരുഡൻ നേരിട്ട് തോൽപ്പിക്കുന്നു. പാഞ്ചജന്യം മുഴക്കിക്കൊണ്ട് പ്രാഗ്ജ്യോതിഷത്തിൽ പ്രവേശിച്ച ശ്രീകൃഷ്ണനെ നരകാസുരന്റെ സേനാനായകനായ മുരാസുരൻ വന്ന് നേരിടുന്നു. ശ്രീകൃഷ്ണൻ മുരനെ വധിക്കുന്നു. 

രംഗം പതിനൊന്നിൽ മുരന്റെ മരണവാർത്ത ഒരു കിങ്കരൻ വന്ന് നരകാസുരനെ അറിയിക്കുന്നു. 

രംഗം പന്ത്രണ്ടിൽ നരകാസുരൻ ചതുരംഗസേനാസമേതനായി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ കൃഷ്ണൻ തളർന്നുവീഴുമ്പോൾ ഗരുഡൻ നരകാസുരനോട് ഏറ്റുമുട്ടുന്നു. അസ്ത്രമേറ്റ് ഗരുഡനും നിലത്ത് വീഴുന്നു. സത്യഭാമ എഴുന്നേറ്റ് അമ്പും വില്ലുമെടുത്ത് ശ്രീകൃഷ്ണനെ വലം വെച്ച് നരകാസുരനുനേരെ അസ്ത്രമയക്കുന്നു. ഉതുകണ്ട നരകാസുരൻ ആയുധങ്ങൾ-വിശിഷ്യ നാരായണാസ്ത്രം-ഉപേക്ഷിക്കുന്നു. ആ സമയത്ത് ശ്രീകൃഷ്ണൻ ചാടിയെഴുന്നേറ്റ് ചക്രം ധരിയ്ക്കുന്നു. പൂർവ്വസ്മരണയുദിച്ച നരകാസുരൻ തന്റെ മാതാപിതാക്കളായ മാഹാവിഷ്ണുവിനേയും ഭൂമീദേവിയേയും -ശ്രീകൃഷ്ണനേയും സത്യഭാമയേയും-നമസ്കരിച്ച് കഴുത്ത് കാണിച്ച് കൊടുക്കുന്നു. ശ്രീകൃഷ്ണൻ ചക്രം ധരിച്ച വലതുകൈകൊണ്ട് കഴുത്തറുക്കുന്നതോടൊപ്പം ഇടതു കൈകൊണ്ട് നരകനെ അനുഗ്രഹിയ്ക്കുന്നു. വലന്തല, ശംഖുനാദം, പുഷ്പവൃഷ്ടി.

തുടർന്ന് നരകപുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷരാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

ഈ കഥ, വിശിഷ്യ നക്രതുണ്ഡിയുടേയും നരകാസുരന്റേയും ആട്ടങ്ങൾ ചിട്ടപ്പെടുത്തിയത് കപ്ളിങ്ങാട് നമ്പൂതിരിയാണ് എന്ന് വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ കഥകളിപ്പദം എന്ന പുസ്തകം രണ്ടാം എഡിഷനിൽ കാണുന്നു.

നരകാസുരന്റെ പൂർവ്വചരിത്രം

ഒരിക്കൽ ലോകകണ്ടകനായ ഹിരണ്യാക്ഷൻ എന്ന അസുരൻ സൂകരരൂപിയായി ഭൂമീദേവിയെ തന്റെ തേറ്റകളിലെന്തിക്കൊണ്ട് പാതാളത്തിലേയ്ക്ക് പോയി. അപ്പോൾ ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പർക്കം പുലർത്തിയതിനാൽ ഭൂമി ഗർഭംധരിക്കുകയും മഹാശക്തിമാനായ ഒരു അസുരശിശുവിനെ പ്രസവിക്കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരൻ. വരുണന്റേയും ബ്രാഹ്മാവാദികളായ ദേവകളുടേയും അപേക്ഷകൾ മാനിച്ച് കൂർമ്മമായി അവതാരമെടുത്ത മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ പാതാളത്തിൽ നിന്നും തിരിച്ച് ഉയർത്തിക്കൊണ്ടുവന്നു. അപ്പോൾ അശുദ്ധിയിൽനിന്നും ജനിച്ചവനെങ്കിലും തന്റെ പുത്രനായ നരകനെ രക്ഷിക്കണമെന്ന് ഭൂമീദേവി ഭഗവാനോട് അപേക്ഷിച്ചു. മഹാവിഷ്ണു നരകന് ദിവ്യമായ നാരായണാസ്ത്രം നൽകുകയും, അത് കൈയ്യിലുള്ളിടത്തോളം കാലം താനൊഴികെ മറ്റാർക്കും നിന്നെ വധിക്കാനാവില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം ബാലനായ ഭൗമനെ മിഥിലാധിപനായ ജനകമഹാരാജാവ് എടുത്തുവളർത്തി. വളർന്ന് യുവാവായപ്പോൾ, ‘ഇങ്ങിനെ പരാന്നഭോജിയായി കഴിയുന്നത് എന്റെ പൗരുഷത്തിന് ചേരുന്നതല്ല’ എന്ന് വിചാരിച്ച് നരകൻ മിഥിലവിട്ടുപോയി. പിന്നീട് ദേവിയെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി വരങ്ങൾ സമ്പാദിക്കുകയും, വലിയൊരു അസുരസന്യത്തെ സംഘടിപ്പിക്കുകയും ചെയ്ത നരകാസുരൻ അനവധി രാജ്യങ്ങളെ കീഴ്പ്പെടുത്തുകയും സ്വയം സിംഹാസനാരോഹണം ചെയ്ത് ഭരണമാരംഭിക്കുകയും ചെയ്തു. പ്രാഗ്ജ്യോതിഷമെന്ന പുരം തലസ്ഥാനമാക്കി മൂന്നുലോകങ്ങളേയും വിറപ്പിച്ചുകൊണ്ട് ഭൗമാസുരൻ ദാനവചക്രവർത്തിയായി വാണു. ഒരിക്കൽ ഇയാൾ ത്വഷ്ടാവിന്റെ പുത്രിയായ കശേരുവിനെ ബലാൽക്കാരം ചെയ്യുകയുണ്ടായി. ദേവ-മനുഷ്യസ്ത്രീകളായ പതിനാറായിരത്തിൽപ്പരം സ്ത്രീകളെ നരകൻ ഭാര്യമാരാക്കി. അവരെ മണിപർവ്വതത്തിലെ ഔദകം എന്ന സ്ഥലത്ത് ബന്ധനത്തിൽ പാർപ്പിച്ചു. പർവ്വതങ്ങൾ, ശസ്ത്രങ്ങൾ, ജലം, അഗ്നി, വായു എന്നിങ്ങിനെയുള്ള ദുർഗ്ഗങ്ങളാലും, വാളുകൾ ഘടിപ്പിച്ചിട്ടുള്ളവയും, മുറിക്കുവാൻ ദുഷ്ക്കരമായവയും, മുരാസുരനാൽ കെട്ടപ്പെട്ടവയുമായ ആറായിരം മൗരവപാശങ്ങളാലും പ്രാഗ്ജ്യോതിഷപുരം സംരക്ഷിക്കപ്പെടുന്നു. നരകാസുരന്റെ പത്ത് പുത്രന്മാരാൽ അന്തപ്പുരവും, ഹയഗ്രീവൻ, നിസുന്ദൻ, പഞ്ചാനന്ദൻ, മുരൻ എന്നീ ഭയങ്കരന്മാരായ അസുരന്മാരാൽ പുരിയുടെ നാലുദ്വാരങ്ങളും സംരക്ഷിക്കപ്പെടുന്നു. അവർ ദേവയാനം വരെ വഴിയടഞ്ഞുനിൽക്കുന്നതിനാൽ പ്രാഗ്ജ്യോതിഷപുരിയിലേയ്ക്ക് ആർക്കും പ്രവേശിക്കുവാൻ ധൈര്യമുണ്ടായില്ല.

വേഷങ്ങൾ

നരകാസുരൻ-കത്തി

നക്രതുണ്ഡി-കരി

ലളിത-സ്ത്രീവേഷം മിനുക്ക്

ജയന്തൻ-പച്ച

ഇന്ദ്രൻ-മിനുക്ക്

നിണം

ശ്രീകൃഷ്ണൻ-പച്ച കൃഷ്ണമുടി

പത്നിമാർ, ദേവസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്

സത്യഭാമ-സ്ത്രീവേഷം

ഗരുഡൻ-പക്ഷി കൊക്ക്

വിഭ്രമി(നരകാസുരപത്നി)-സ്ത്രീവേഷം