തന്വികളണിമണി മാലികേ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയൻ

നിത്യം ദുര്യന്ത്രമന്ത്രാകരണ നിരതധീർന്നാമ മാത്രേണ പുംസാ-

മാതന്വാനോതിഭീതം മൃതിരിവ വിധൃതോദഗ്ര മാനുഷ്യവർഷ്മാ

സർവ്വേഷാം മാന്ത്രികാണാമധിധര മധിഭൂഃ പുത്രദാരൈ സ്സമേതാ

നിർവ്യൂഢാഹം കൃതിർ ‘‘ഭാരതമലയ’’ മഹാഘാതുകഃ പ്രാദുരാസീൽ

തന്വികളണിമണി മാലികേ! വ്രതം

ഇന്നവസാനിച്ചിതു ബാലികേ!

അന്നൊരു ദൂതൻ വന്നതു ചാരേ

എന്നാലോമൽ പ്രിയ കണ്ടീലേ?

അറിഞ്ഞിതോ നീ? എന്തിനതെന്നും

പറഞ്ഞിടാം ഞാൻ, കേൾക്കേണം.

നിറഞ്ഞമോദാൽ അതിലെന്നേ നീ-

തരത്തിലനുകൂലിക്കേണം.

കഥിച്ചു കുരുപതി യെന്നെക്കണ്മാൻ-

കൊതിപ്പിതെന്നവനറിയേണം

വ്രതം കഴിഞ്ഞാൽ ചെല്ലാമെന്ന-

നുവദിച്ചു ഞാനതും ഓർക്കേണം.

എടുത്തു കാഴ്ചദ്രവ്യമശേഷം

തിടുക്കമോടവിടെത്തേണം

കൂടിരസിച്ചിഹ വാണാലോ പര-

മാടല്പെടും വിട നൽകേണം.

പുലർന്നു നേരം ദൂരം പാരം-

തളർന്നു പോം തനു കമനീയം

വളർന്ന മംഗലമേകും ശകുനം

കലർന്നിടുന്നതു കമനീയം.

തുഷ്ടിയണക്കും കുലദൈവം ദൃഢ-

നിഷ്ഠയൊടിപ്പോൾ ഭജനീയം

ഒട്ടുമമാന്തിക്കാതുടനേ കുരു-

നാട്ടിനു നമ്മാൽ ഗമനീയം.

ഇണ്ടൽ വരാതനിശം കേൾ “ചെറുമണി-

കണ്ട” നു ശുഭമഭിലഷണീയം

വേണ്ടാ വിഷാദം! ഇതാ ഞാൻ വന്നിഹ

വേണ്ടതു സർവം കരണീയം

അരങ്ങുസവിശേഷതകൾ: 

ഭാരതമലയന്റെ തിരനോക്ക്, മലയത്തിയും മകനും മലയനെക്കുറിച്ച് ചിന്തിച്ചിരിക്കുന്നു. മലയൻ വീട്ടിലേക്ക് വരുന്നു. മലയത്തി ബഹുമാനപുരസ്സരം സ്വീകരിയ്ക്കുന്നു. ശേഷം പദം. ഈ പദം സിന്ധുഭൈരവിയിലും പതിവുണ്ട്.