അത്തലിതൊഴിച്ചില്ലെങ്കിൽ

രാഗം: 

കാമോദരി

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

അത്തലിതൊഴിച്ചില്ലെങ്കിൽ സത്വരം ഞാനന്നുതന്നെ
ചിത്രഭാനുകുണ്ഡത്തിൽ ചാടി ചത്തീടുവേനെന്നു പാർത്ഥൻ
സത്യം ചെയ്തപാണ്ഡവനെ ദൈത്യവൈരിയുപേക്ഷിക്കുമോ വല്ലഭേ!

[[നീലാരവിന്ദദളനേത്രൻ ലീലാമാനുഷൻ നീലാംബുദശ്യാമഗാത്രൻ
പാലാഴിശായി വഴിപോലെ തുണയ്ക്കുന്നാകിൽ
പൗലോമീകാന്താത്മജൻ പാലിക്കും ബാലകനെ
പരിപാഹിഹരേ നാഥ! കൃഷ്ണ! കാരുണ്യമൂർത്തേ! പരിപാഹി.]]

അർത്ഥം: 

ഈ ദുഃഖം തീർത്തുതന്നില്ലെങ്കിൽ ഞാൻ അന്നുതന്നെ ഉടനെ അഗ്നികുണ്ഡത്തിൽ ചാടി ചത്തീടും എന്ന് പാർത്ഥൻ. വല്ലഭേ, സത്യം ചെയ്ത പാണ്ഡവനെ ശ്രീകൃഷ്ണൻ ഉപേക്ഷിക്കുമോ?

അരങ്ങുസവിശേഷതകൾ: 

“നീലാരവിന്ദദളനേത്രൻ ..” എന്ന് തുടങ്ങുന്ന പദം സാധാരണ ആടാറില്ല.
 

ശേഷം ആട്ടം-

ബ്രാഹ്മണൻ:’അല്ലയോ പ്രിയേ, സഹോദരിയുടെ ഭർത്താവായ അർജ്ജുനൻ തീയിൽ ചാടുന്നതുകണ്ട് ഭഗവാൻ അനങ്ങാതെ ഇരിക്കുമോ? ഒരിക്കലും ഇല്ല. ശ്രീകൃഷ്ണന്റെ സഹായത്തോടെ അർജ്ജുനൻ നമ്മുടെ ഉണ്ണിയെ രക്ഷിച്ചുതരും. അതുകൊണ്ട് സമാധാനിക്കു. ഇനി ഈശ്വരവിചാരത്തോടുകൂടി വസിച്ചാലും.’

ബ്രാഹ്മണൻ പത്നിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചുകൊണ്ട് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.