അരയന്നമന്നവാ

രാഗം: 

ആനന്ദഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പല്ലവി:
അരയന്നമന്നവാ, നിന്നോടെന്തിഹ ഞാൻ പറവൂ!

അനു.
കുലകന്യകമാരാൽ ഹൃദി
ഗൂഹനീയം വസ്തു പറയാമോ?

ച.1
പേർത്തുപേർത്തു ജനകീർത്ത്യമാനനള-
പാർത്ഥിവോത്തമസത്കീർത്തികൾ കേട്ടേൻ;
ഓർത്തവനുടൽ കൂർത്തുമൂർത്തംഗജാസ്ത്രമേറ്റു
നേർത്തുടൻ നെടുതായി വീർത്തു ഞാനാർത്തയായേൻ..

അർത്ഥം: 

പദത്തിന്റെ സാരം: അല്ലയോ അരയന്നമന്നവ, നിന്നോട്‌ എന്താണു ഞാൻ പറയേണ്ടത്‌? ഉള്ളിൽ ഒളിപ്പിച്ച കാര്യം പറയുന്നത്‌ കുലവധുക്കൾക്കു ചേർന്നതാണോ? ജനങ്ങൾ പ്രശംസിക്കുന്ന നളമഹാരാജാവിന്റെ കീർത്തികൾ ഞാൻ ആവർത്തിച്ചു കേട്ടിരുന്നു. അങ്ങനെ അവന്റെ രൂപമോർത്ത്‌ കാമശരമേറ്റ്‌ ശരീരം മെലിഞ്ഞ്‌ നെടുവീർപ്പിട്ട്‌ ഞാൻ ദുഃഖിച്ചിരിക്കുകയായിരുന്നു.