പോരും നീ ചൊന്നതും

രാഗം: 

മോഹനം

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പോരും നീ ചൊന്നതും പോരായ്മ വന്നതും
പോരുമെനിക്കിനിമേൽ

നിന്റെ പേരും പറഞ്ഞ്‌ ഞെളിഞ്ഞുനടന്നതും

പോരുമെന്നതുറച്ചു

പുത്രദുഃഖം സഹിയാഞ്ഞൊരു ഭൂസുരൻ

എത്ര ദുഷിച്ചു നിന്നെ അതി-

നുത്തരമൊന്നും ഒരുത്തരും ചൊല്ലാഞ്ഞ-

തെത്രലഘുത്വമഹോ

ഭർത്തുരവമാനവും വിപ്ര ദുഃഖവും

കണ്ടിരിക്കുന്നതിലും ഭുവി

ക്ഷത്രിയവംശേ ജനിച്ച പുരുഷനു

മൃത്യുഭവിക്ക നല്ലൂ

ഇത്ഥം നിരൂപിച്ചു ത്വൽ പ്രസാദത്താൽ

ഞാൻ സത്യം ചെയ്തീടുന്നതും കണ്ടു

സ്വസ്ഥനായി നിന്നും രമിച്ച നീയെന്തിപ്പോൾ

മിത്രത ഭാവിക്കുന്നൂ കൃഷ്ണാ

സത്യവും എന്റെ പ്രയത്നവും വ്യർത്ഥമായ്
ദുഷ്ക്കീർത്തിയുണ്ടായ് വന്നു – ഇപ്പോൾ
മൃത്യു വരുത്തുവാൻ ഭാവിച്ചതിന്നു
വിരുദ്ധം പറയായ്കെടോ

അർത്ഥം: 

മതി നീ പറഞ്ഞത്. മാനഭംഗം വന്നതും ഇനിമേൽ മതി. നിന്റെ പേരും പറഞ്ഞ് ഞെളിഞ്ഞുനടന്നതും മതിയെന്ന് ഉറപ്പിച്ചു. പുത്രദുഃഖം സഹിക്കാനാവാഞ്ഞ് ഒരു ബ്രാഹ്മണൻ നിന്നെ എത്ര ദുഷിച്ചു. ഹോ! അതിന് ഒരുത്തരും ഒരു മറുപടി നൽകാതിരുന്നത് എത്ര കുറച്ചിലായിപ്പോയി? ഭൂമിയിൽ ക്ഷത്രിയകുലത്തിൽ ജനിച്ച പുരുഷന് പ്രജകളുടെ അപമാനവും ബ്രാഹ്മണരുടെ ദുഃഖവും കണ്ടിരിക്കുന്നതിലും നല്ലത് മരണമാണ്. ഇങ്ങിനെ വിചാരിച്ച് അങ്ങയുടെ പ്രസാദത്താൽ ഞാൻ സത്യം ചെയ്യുന്നതും കണ്ട് സ്വസ്ഥനായിനിന്ന് രമിച്ച നീ എന്തേ ഇപ്പോൾ മിത്രത ഭാവിക്കുന്നു?