ഉർവ്വീസുരചാപലം പെരുതേ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ഋതുപർണ്ണൻ

ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്യപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ

പല്ലവി:
ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.

അനു.
നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌
അതിഹാസപദമാസമിതിഹാസകഥയിലും.

ച.1
അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം.

2.
മഥനംചെയ്‌വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും.

3.
വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ?

അർത്ഥം: 

ശ്ലോകസാരം: അനന്തരം കുണ്ഡിനപുരിയിലെത്തിയ ഋതുപർണ്ണരാജാവ്‌, മറ്റ്‌ രാജാക്കന്മാരൊന്നും എത്തിച്ചേരാതെ ശൂന്യമായ രാജധാനികണ്ട്‌ ഏറ്റവും കുണ്ഠിതത്തോടെ നിറം മങ്ങിയവനായി ഇങ്ങനെ ചിന്തിച്ചു.
 

സാരം: ബ്രാഹ്മണരുടെ ചാപല്യം വലുതെന്ന്‌ ലോകപ്രസിദ്ധമാണ്‌.  ആലോചന കൂടാതെ ചാടിപ്പുറപ്പെട്ട ഞാൻ ഇനി എഴുതപ്പെടുന്ന ഇതിഹാസകഥകളിൽ അപഹാസ്യകഥാപാത്രമായിത്തീരുമല്ലോ. എന്റെ അടുത്തു വന്ന ബ്രാഹ്മണൻ (സുദേവൻ) അബദ്ധം പറഞ്ഞു.  ആ നിമിഷം തന്നെ കാമദേവൻ എന്റെ അടുത്തു വന്ന്‌ അമ്പുകളയച്ച്‌ എന്നെ വെറുതെ ഭ്രാന്തനാക്കി. ത്രിമൂർത്തികൾക്കും മൻമഥശൗര്യം തടുക്കാനാവില്ല.  എന്നെപ്പോലുള്ളവരിൽ അത്‌ പാഴാകില്ല.  എന്നാൽ ഭീമരാജാവുമായുള്ള എന്റെ ചങ്ങാത്തം ഓർത്താൽ എന്റെ വ്യാകുലത അകന്നു. 

(`ഇനി ഉചിതമായതെന്ത്‌ എന്ന്‌ ആലോചിച്ച്‌ വസിക്കുക തന്നെ` എന്നുകാട്ടി ഋതുപർണ്ണൻ രംഗം വിടുന്നു)

അരങ്ങുസവിശേഷതകൾ: 

ഒരു കിടതകിധിംതാം. പീഠത്തിലിരിക്കുന്ന ഋതുപർണ്ണൻ `ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്‌` എന്നുകാട്ടി, പദം അഭിനയിക്കുന്നു.