മിളിതം പദയുഗളേ 

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ദിക്ചക്രേമുഖരീകൃതേനൃപതതിപ്രസ്ഥാനഭേരീരവൈർ-
നിശ്ചക്രാമ നളോ അപി നിശ്ചിതമനാ: ദൂതോപഹൂതസ്സ്വയം
ആഗച്ഛന്തമമും രഥേന മഹതാ ഭൂഷാവിശേഷോജ്ജ്വലം
തേഷാമേഷ വൃഷാ ജഗാദ കുതുകീ തത്പ്രേഷണേ താം പ്രതി.

പല്ലവി:
മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ

അനുപല്ലവി:
നളനികടം പ്രതി ചലിതാ വയ-
മുപഗതവാൻ നളനിഹ നികടേ.

ചരണം 1:
വീരസേനൻ നിഷധാധീശൻ
വൈരിഘടാവനദവദഹനൻ
അതിപരിചിതൻ, അതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോനീ?

അർത്ഥം: 

ശ്ലോകർത്ഥം: രാജാക്കന്മാരുടെ എഴുന്നള്ളത്തിലെ ഭേരീനാദങ്ങൾകൊണ്ട്‌ ദിങ്മണ്ഡലം മുഖരിതമായപ്പോൾ ദൂതൻ മുഖേന ക്ഷണിക്കപ്പെട്ട നളനും സ്വയം തീർച്ചയാക്കികൊണ്ടു പുറപ്പെട്ടു. വൻതേരിലേറിവരുന്ന, വിശിഷ്ടാഭരണങ്ങൾകൊണ്ടു പ്രകാശിക്കുന്ന, ഇവനോട്‌ ഇന്ദ്രൻ, ദമയന്തീസവിധത്തിലേക്ക്‌ ഇവനെ അയയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു.

സാരം: ഞാൻ അന്വേഷിച്ചു നടന്ന വള്ളി എന്റെ കാലിൽത്തന്നെ ചുറ്റിയിരിക്കുന്നു. നളന്റെ നികടത്തിലേക്കു നാം പുറപ്പെട്ടു. നളനിതാ നമുക്കു നേരേ വന്നിരിക്കുന്നു. ശത്രുക്കളെ നശിപ്പുക്കുന്നതിൽ കാട്ടുതീപോലെയായിരുന്ന നിഷധരാജാവ്‌ വീരസേനൻ ഞങ്ങൾക്ക്‌ അതിപരിചിതനാണ്‌. അതിനാൽ അദ്ദേഹത്തിന്റെ പുത്രനായ നിന്നെയും ഞങ്ങൾ അറിയും. നളനല്ലയോ നീ ?

അരങ്ങുസവിശേഷതകൾ: 

വലന്തലമേളത്തോടെ ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ എന്നീ ക്രമത്തിൽ വലത്തു നിന്ന്‌ ഇടത്തേക്ക്‌ നിരന്നു മുന്നിലേക്കു നോക്കിനിന്ന്‌ തിരതാഴ്ത്തുന്നു. മെല്ലെ പിന്നിലേക്ക്‌ നിരങ്ങി, വലതുവശത്ത്‌ ഇടത്തേ കോണിലേക്കു നോക്കി നാലുപേരും ഇരിക്കുന്നതോടെ വലന്തലമേളം കലാശിച്ച്‌ ഇടത്തുനിന്ന്‌ നളൻ അഡ്ഡിഡ്ഡിക്കണ വച്ച്‌ പ്രവേശിക്കുന്നു. ദേവ?രെ കണ്ടു വണങ്ങുന്നു. പദം.