ദ്വാരകയിൽവന്നിത്തൊഴിൽ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ധർമ്മരാജാവ് (യമൻ)

ദ്വാരകയിൽവന്നിത്തൊഴിൽ ആരംഭിപ്പാനാരിതോർത്താൽ

പൗരുഷമെനിക്കെന്നല്ല പാർക്കിലില്ലസാദ്ധ്യമൊന്നും

തീരുന്നില്ലശങ്കയെങ്കിൽ തിരക ചിത്രഗുപ്തനൊടും

പോരുംപരിഭവമെന്നോടു പൂരുകുലമണിദീപ!

ഉത്തമപുരുഷചരിത്രം എത്രയുമോർത്തോളം വിചിത്രം

ത്വൽപ്രിയസഖനാരാഞ്ഞാലെത്തും വിപ്രനുടെസുതന്മാർ പത്തും

അർത്ഥം: 

ചിന്തിച്ചാൽ, ദ്വാരകയിൽ വന്ന് ഇങ്ങിനെ ചെയ്യുവാൻ പൗരുഷമുള്ള ആരാണുള്ളത്? വിചാരിച്ചാൽ, എനിക്കെന്നല്ല ആർക്കും ഇതൊന്നും സാധ്യമല്ല. സംശയം തീരുന്നില്ലെങ്കിൽ ചിത്രഗുപതനോടുകൂടി ചോദിച്ചുകൊള്ളുക. പുരുഷന്മാരിലെ മണിവിളക്കേ, എന്നോട് പരിഭവിച്ചത് മതി. ഉത്തമപുരുഷനായ ശ്രീകൃഷ്ണന്റെ ചരിത്രം ഓർത്താൽ എത്രയും അത്ഭുതകരമാണ്. നിന്റെ സുഹൃത്ത് തിരഞ്ഞാൽ ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും ലഭിക്കും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

അർജ്ജുനൻ:(വന്ദിച്ചിട്ട്)’അല്ലയോ പിതൃദേവാ, ഞാൻ സങ്കടംകൊണ്ട് പറഞ്ഞതെല്ലാം അങ്ങ് ക്ഷമിക്കേണമേ. ഞാനിനിയും ബ്രാഹ്മണബാലന്മാരെ തിരയുവാനായി പോകുന്നു. എന്നെ അനുഗ്രഹിച്ചാലും.’

യമധർമ്മൻ:’നിന്റെ ആഗ്രഹം ഉടനെ സാധിക്കട്ടെ’

യമധർമ്മനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് യമധർമ്മനും നിഷ്ക്രമിക്കുന്നു.