രേ രേ ഗോപാലന്മാരേ വൈകാതെ

രാഗം: 

ഭൂരികല്യാണി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ചാണൂരൻ

ദന്താവളം യുധി നിഹത്യ രണപ്രചണ്ഡ-

മാകൃഷ്യ ദന്തയുഗളം ഖലു ഹസ്തിപാംശ്ച

ഭംഗ്യാ ഗതസ്സഹ ബലസ്സ തു രംഗദേശേ

തം പ്രോചുരുച്ചതരമച്യുതമേത്യ മല്ലഃ

രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ

ഗോരസം കവർന്നുതിന്നും ഭീരുക്കളേ നിങ്ങളിന്നു

വീരന്മാരെപ്പോലെ വന്നു പോരിനെതീർത്തതു ചാരുതരം ബത

രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ

അർത്ഥം: 

ശ്ലോകസാരം:-യുദ്ധത്തിൽ ഘോരമായി പൊരുതിയ ആനയെ വധിച്ച് രണ്ടുകൊമ്പുകളും ഊരിയെടുത്ത് ആനക്കാരേയും വധിച്ചശേഷം ബലരാമനോടുകൂടി രംഗമണ്ഡപത്തിലേയ്ക്കുചെന്ന ശ്രീകൃഷ്ണനോട് മല്ലൻ ഉച്ചത്തിൽ പറഞ്ഞു. പദസാരം:-എടാ, എടാ, ഗോപാലന്മാരേ, വീരന്മാരേ, വൈകാതെ നേരെ വരുവിൻ. കഷ്ടം! വെണ്ണ കട്ടുതിന്നുന്ന ഭീരുക്കളേ, നിങ്ങളിന്ന് വീരന്മാരേപ്പോലെവന്ന് യുദ്ധമുണ്ടാക്കിയത് ഏറ്റവും നന്നായിരിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന ചാണൂരമുഷ്ടികന്മാരും വലതുഭാഗത്തുനിൽക്കുന്ന രാമകൃഷ്ണന്മാരും തമ്മിൽ കണുന്നതോടെ തമ്മിൽ തിരക്കിനിൽക്കുന്നു.
ചാണൂരൻ:(പുഛിച്ച് മാറിയശേഷം)’നിസാരന്മാരായ ഗോപബാലന്മാരെ, കേൾക്കുക. നോക്കിക്കോ’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ചാണൂരൻ പദാഭിനയം ആരംഭിക്കുന്നു.