കാമനോടു തുല്യനാകും

രാഗം:
യദുകുലകാബോജി
താളം:
ചെമ്പട 16 മാത്ര


കഥാപാത്രങ്ങൾ:
ഹിഡുംബി


നിശമ്യ വാചം നിജസോദരസ്യ
നിശാചരീ പ്രാപ്യ നിരീക്ഷ്യ മാരുതിം
ഭൃശം പ്രതപ്താ സ്മരപാവകേന
പ്രകാശ്യ രൂപം പ്രണിപത്യ സാബ്രവീല്‍

സാരി:
പല്ലവി:

കാമാനോടു തുല്യനാകും ഭീമസേനന്‍തന്നെ
കാണ്‍കയാലെ കാമമയ്യല്‍ പൂണ്ടുടനെ

മായകൊണ്ടു മറഞ്ഞൊരു മോഹിനിയായവള്‍
നൂതനശരീരം പൂണ്ടു യാതുനാരി

താമരസ കോരകങ്ങള്‍ കോഴ നല്‍കുന്നൊരു
കോമള കുചയുഗളം പൂണ്ടുടനെ

മന്ദം മന്ദം വിളയാടി സുന്ദരാംഗിയവള്‍
നിന്നീടുന്നു സന്നിധിയില്‍ മിന്നല്‍പോലെ


അർത്ഥം:
ശ്ലോകം
ഹിഡിംബി, തന്റെ സഹോദരന്റെ വാക്കുകള്‍ കേട്ട് ഭീമനെ ചെന്നു കണ്ടതോടെ കാമാഗ്നിയില്‍ തപിക്കപ്പെട്ടവളായി സുന്ദരീ രൂപം ധരിച്ച് ഇങ്ങിനെ പറഞ്ഞു.

സാരി
കാമതുല്യനായ ഭീമനെ കണ്ടതിനാല്‍ കാമ പരവശയായ ആ രാക്ഷസസ്ത്രീ മായകൊണ്ട് സ്വന്തം ശരീരം മറച്ച് മോഹിനീ രൂപം പൂണ്ടു.ചെന്താമാരപ്പൂമൊട്ടുകള്‍ കപ്പം കൊടുക്കുന്ന കോമളമായ കുചങ്ങളോടു കൂടി സുന്ദരിയായി ഒരു മിന്നല്‍ പോലെ പ്രഭ തൂകിക്കൊണ്ട് അരികില്‍ നിന്നു.