ആരിവിടെ വന്നതാരെടാ മൂഢാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലങ്കാലക്ഷ്മി

സീതാമന്വേഷണംചെയ്‌വതിനതിതരസാ ലങ്കയില്‍ പുക്കശേഷം

ലങ്കാ സാ കാമരൂപാ കപിവരനികടം പ്രാപ്യ ഘോരാട്ടഹാസൈഃ

ആരക്താവൃത്തനേത്രാ ഘനതരരദനാ രാവണസ്യാജ്ഞയാലേ

രക്ഷാം കര്‍ത്തും പുരസ്യ ഭ്രുകുടിതകലുഷം തം ഹനൂമന്തമൂചേ

ആരിവിടെ വന്നതാരെടാ മൂഢാ

ആരിവിടെ വന്നതാരെടാ

രാവണവചസാ പാലിതുമിഹ ഞാന്‍

കേവലമിവിടെ മൃതിയേഗതനായ്‌

അർത്ഥം: 

ശ്ലോകം:- സീതാന്വേഷണത്തിനായി വേഗത്തിൽ ലങ്കയിൽ കടക്കാനൊരുങ്ങിയ ഹനൂമാനോട് തന്നിഷ്ടം പോലെ രൂപം ധരിക്കുവാൻ കഴിവുള്ളവളും രാവണന്റെ കല്പനപ്രകാരം ലങ്കയെ കാത്തുരക്ഷിക്കുന്നവളും ആയ ലങ്കാലക്ഷ്മി, ഘോരമായ അട്ടഹാസങ്ങളോടും തുടുത്ത വട്ടക്കണ്ണുകളോടും ഉഗ്രമായ ദംഷ്ട്രങ്ങളോടും കൂടി പുരികം വളച്ചുകൊണ്ട് പറഞ്ഞു.

പദം:-ഇവിടെ വന്ന മൂഢാ നീ ആരാണ്? രാവണന്റെ ആജ്ഞപ്രകാരം ലങ്കയെ ഞാൻ കാക്കുമ്പോൾ, അകത്ത് കടക്കാൻ ശ്രമിച്ച നീ മരിച്ചതായി കരുതിക്കൊള്ളുക.

അരങ്ങുസവിശേഷതകൾ: 

ലങ്കാലക്ഷ്മി ഈ സമയം കരിവേഷമാണ്.
ലങ്കാലക്ഷ്മി തിരനോക്കുകഴിഞ്ഞ് തിരതാഴ്ത്തി ഉത്തരീയം  വീശി ഇരുന്ന് ആലോചിച്ച് കുണ്ഠിതത്തോടെ) കഷ്ടം! ഇങ്ങനെ വന്നുവല്ലൊ! ബ്രഹ്മശാപത്താൽ ഈ വേഷത്തോടെ ഇവിടെ വന്ന് രാവണന്റെ കോട്ട് കാക്കുവാൻ സംഗതി വന്നു. ഈ ദുഷ്ടന്മാരുടെ ഇടയിൽ ഇങ്ങനെ എത്രകാലം കഴിയണം ആവോ! വാനരപ്രഹരമേറ്റാൽ ശാപം നീങ്ങുമെന്ന് ബ്രഹ്മദേവൻ അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷെ കടൽ കടന്നിവിടെ എത്തുവാൻ കരുത്തുള്ള ഒരു വാനരൻ എവിടെ? (ശുഭ്രപ്രതീക്ഷയോടെ) ഉണ്ട്< ഉണ്ട്. കിഷ്കിന്ധയിൽ ചില പ്രബലന്മാരായ വാനരന്മാരുണ്ടെന്ന് കേൾക്കുന്നു. അവരാരെങ്കിലും എത്തിയാൽ ഭാഗ്യമായി. ഏതായാലും ഇപ്പോൾ സമാധാനത്തോടേ കോട്ട കാത്ത് വസിക്കുക തന്നെ.

നാലാമിരട്ടിയോടേ തിരശ്ശീല പൊക്കുന്നു.

ലങ്കാലക്ഷ്മി വലതുവശത്ത് പീഠത്തിൽ നിൽക്കുന്നു. ഹനൂമാൻ ഇടതു വശത്തുകൂടെ പ്രവേശിച്ച് പാത്തും പതുങ്ങിയും വലതുകോണിലേക്ക് നീങ്ങുന്നു. മേളാവസാനത്തിൽ ഹനൂമാനെ കണ്ട് ലങ്കാലക്ഷ്മി ചാടിയിറങ്ങി തടുത്ത് ഹനൂമാന്റെ നേരെ കയർക്കുന്നു. ഹനൂമാൻ ലങ്കാലക്ഷ്മിയുടെ ആകാരം കണ്ട് കൗതുകത്തോടേ അടിമുടി നോക്കുന്നു.

മനോധർമ്മ ആട്ടങ്ങൾ: