പുത്രനായുള്ള ഘടോല്ക്കചന്‍

രാഗം: 

ബിലഹരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
ശ്ചിത്തേ ഘടോല്‍ക്കചമചിന്തയദാത്മജം തം
നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാര്‍ത്ഥാന്‍
നത്വാ പദേ പിതരമിത്ഥമുവാച ധീരം
 
പല്ലവി
പുത്രനായുള്ള ഘടോല്ക്കചന്‍ തവ
പാദയുഗം തൊഴുന്നേന്‍ മാം

അനുപല്ലവി
പാത്രമറിക ഭവന്നിയോഗത്തിനു
ബാധയില്ലൊന്നിനുമേ
 
ചരണം 1
മന്ദതകൂടാതെ നിന്റെ മനോരഥ-
മമ്പോടുചൊല്ലീടുകിലതു
സന്ദേഹമെന്നിയെ സാധിപ്പിച്ചീടുവന്‍
ഇന്ദുകുലാധിപ ഞാന്‍
 
ചരണം 2
സങ്കടമില്ലൊരു കാര്യത്തിനും മമ
നിന്‍ കരുണയുണ്ടെങ്കിലതു
ശങ്കവെടിഞ്ഞരുളീടേണം നിന്നുടെ
കിങ്കരനാമെന്നോടു
 
ചരണം 3
ഗാന്ധാരീപുത്രന്മാരല്ലോ കപടത്താല്‍
കാന്തയോടും നിങ്ങളെ ഘോര-
കാന്താരന്തന്നിലയച്ചതവരെ
കൃതാന്തനു നല്‍കീടുവന്‍
 
ചരണം 4
അഷ്ടദിക്ക്പാലകന്മാരൊക്കെ നടുങ്ങുമാറ്
അട്ടഹാസം ചെയ്തു ഞാന്‍ കാല-
മൊട്ടും കളയാതെ ചെന്നവരെ
വെന്നു പെട്ടെന്നു വന്നീടുവന്‍
 

അർത്ഥം: 

ഉക്ത്വൈവമേവ:
മഹാനുഭാവനായ ഭീമന്‍ പത്നിയോട് ഇപ്രകാരം പറഞ്ഞിട്ട് പുത്രനായ ഘടോത്കചനെ ചിത്തത്തില്‍ ചിന്തിച്ചു. ആ ധീരനായ രാക്ഷസന്‍ തന്റെ കൂട്ടുകാരോടുകൂടി സമീപത്തുവന്ന് പാണ്ഡവരുടെ പാദങ്ങളെ വണങ്ങിയിട്ട് പിതാവിനോട് ഇങ്ങിനെ പറഞ്ഞു.

പുത്രനായുള്ള:
അങ്ങയുടെ പുത്രനായ ഞാന്‍, ഘടോത്കചന്‍, കാലിണ തൊഴുന്നേന്‍. ഞാന്‍ ഭവാന്റെ നിയോഗത്തിന് പാത്രമാണന്ന് അറിക. ഒന്നിനും തടസമില്ല. ചന്ദ്രവംശശ്രേഷ്ഠാ, മടികൂടാതെ അങ്ങയുടെ ആഗ്രഹം പെട്ടന്ന് ചൊല്ലീടാമെങ്കില്‍ അത് നിസംശയം ഞാന്‍ സാധിപ്പിക്കാം. അങ്ങയുടെ കാരുമുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യത്തിനും സങ്കടമില്ല. അവിടുത്തെ കിങ്കരനായ എന്നോട് ശങ്കവെടിഞ്ഞ് അത് അരുളീടേണം. ഗാന്ധാരീപുത്രന്മാരാണല്ലോ നിങ്ങളെ ചതിച്ച് കാന്തയോടുംകൂടി ഘോരവനത്തിലേയ്ക്ക് അയച്ചത്. അവരെ കാലനു നല്‍കീടാം. അഷ്ടദിക്ക്പാലന്മാരൊക്കെ നടുങ്ങുമാറ് അട്ടഹാസം ചെയ്ത് കാലമൊട്ടും കളയാതെ ചെന്ന് അവരെ ജയിച്ച് പെട്ടന്ന് വന്നീടാം.

അരങ്ങുസവിശേഷതകൾ: 

ഘടോത്കചന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
ഘടോത്കചന്റെ തന്റേടാട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തിരതാഴ്ത്തുന്ന ഘടോത്കചന്‍ ഉത്തരീയംവീശി ഇരുന്നശേഷം എഴുന്നേറ്റ് രംഗവന്ദനം ചെയ്യുന്നു.
ഘടോത്കചന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്? (ആലോചിച്ചിട്ട്) ‘ഉം, മനസ്സിലായി. എന്നേപ്പോലെ പരാക്രമത്തോടുകൂടിയവനായി ഇന്ന് ലോകത്തില്‍ ആരാണുള്ളത്? ആരും ഇല്ല. അതുകൊണ്ട് എനിക് എറ്റവും സുഖം ഭവിച്ചു.’ (വീണ്ടും പീഠത്തിലിരുന്ന് ഉത്തരീയം വീശവെ പെട്ടന്ന് ഓര്‍ത്തിട്ട്) ‘എന്നെ സ്മരിക്കുന്നതാര്?’ (വിചാരിച്ചിട്ട്) ‘ഓ, എന്റെ പിതാവായുള്ള ഭീമസേനന്‍ തന്നെ. അതിനാല്‍ ഉടനെ അദ്ദേഹത്തിന്റെ സമീപത്തേയ്ക്ക് പോവുകതന്നെ.’ (എഴുന്നേറ്റ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി കൂട്ടുകാരെ കണ്ടിട്ട്) ‘എടോ, ഞാന്‍ എന്റെ അച്ഛന്റെ സമീപത്തേയ്ക്ക് പുറപ്പെടുകയാണ്. വിവരം അമ്മയെ ധരിപ്പിക്കുക. പിന്നെ, നിങ്ങൾ എല്ലാവരും എന്റെ കൂടെ പുറപ്പെട്ടാലും.’ (നേരെ തിരിഞ്ഞ്, ആത്മഗതമായി) ‘ഇനി വേഗം പുറപ്പെടുകതന്നെ’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് തിര ഉയര്‍ത്തുന്നു.
വീണ്ടും തിരനീക്കുമ്പോള്‍ വലതുഭാഗത്ത് പീഠത്തില്‍ ഭീമന്‍ ഇരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി പാഞ്ചാലി നില്‍ക്കുന്നു. ഇടത്തുഭാഗത്തുകൂടി എടുത്തുകലാശംചവുട്ടി (ഇടത്തോട്ട് കെട്ടിച്ചാടി രണ്ട്‌ കാൽ മുന്നോട്ട് വെച്ച് പരത്തിച്ചവിട്ടി ഇടത്തോട്ട് വെച്ചിരുത്തി നിവർന്ന് പിന്നിലേക്ക് രണ്ട് ചാട്ടം ചാടി ഉത്തരീയം ഇളക്കി ഇടം-വലം-ഇടം ക്രമത്തിൽ മൂന്നുകാൽ മുന്നോട്ട് വെച്ചിരുത്തി പരത്തിച്ചവിട്ടി അഡ്ഡിഡ്ഡിക്കിട വച്ച് ഇടത്തോട്ട് വെച്ച് ചവിട്ടി ഭീമസേനനെ കണ്ട് വണങ്ങി കെട്ടിച്ചാടി കുമ്പിട്ടുമാറി വീണ്ടും അടുത്ത് ചെന്ന് തൊഴുകയ്യോടെ നിൽക്കുന്നു.) പ്രവേശിക്കുന്ന ഘടോത്കചന്‍ മുന്നോട്ടുവന്ന് ഭീമനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു. ഭീമന്‍ വാത്സല്യത്തോടുകൂടി പുത്രനെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ഇനി ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.