ദണ്ഡധരാത്മജ കേട്ടാലും നീ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

അഥ ശകുനിനാ പ്രാക്ഷപ്രക്ഷേപണേ സുപണേ പണേ

കപടപടിമപൌഢേനോഢേ വിധേയ വിധേവിധേ:

വശമുപഗതം ജിത്വാ സ്മിത്വാ നയോ വിനയോനയോ

നൃഗദദദൃശ: പുത്രസ്തത്രാ ഹിതം മഹിതം ഹിതം

ദണ്ഡധരാത്മജ കേട്ടാലും നീ

ഭണ്ഡാഗാരമെനിക്കായല്ലോ

ശൌണ്ഡതയോടിഹ പൊരുമളവിനിമേല്‍

പാണ്ഡവ കിം പണയം

അർത്ഥം: 

ശ്ലോകം:- അനന്തരം കപടാഗ്രേസരനായ ശകുനി വിധികല്പിതവും വലിയ പണയം വയ്ക്കലോടുകൂടിയതുമായ ചൂതുകളിയ്ക്ക് കരുനീക്കം നടത്തിയപ്പോള്‍ അന്ധപുത്രനായ ദുര്യോധനന്‍ സര്‍വ്വരാലും പൂജിക്കപ്പെടുന്ന ധര്‍മ്മപുത്രനോട് പണയംവെച്ചതിനെപറ്റി നയവും വിനയവുമില്ലാതെ പറഞ്ഞു.

പദം:- ധര്‍മ്മപുത്രാ, നീ കേട്ടാലും. ഭണ്ഡാരമെനിക്കായല്ലോ. ഗൌരവത്തോടെ പൊരുതുന്ന സമയത്ത് പാണ്ഡവാ, ഇനി എന്താണ് പണയം?

അരങ്ങുസവിശേഷതകൾ: 

ശ്ലോകാരംഭത്തോടെ ദുശ്ശാസനന്‍ പ്രവേശിച്ച് ദുര്യോധനനേയും ശകുനിയേയും വണങ്ങിയിട്ട് പിന്നില്‍ നില്‍ക്കുന്നു. ശ്ലോകാവസാനത്തോടെ ധര്‍മ്മപുത്രരും തുടര്‍ന്ന് ശകുനിയും പഞ്ചാരിവട്ടത്തിൽ ചൂതുകളിക്കുന്നു.

ശകുനി:‘ഇനി കളിക്കുന്നതിന് പണയം വേണം’

ധര്‍മ്മപുത്രന്‍:‘എന്റെ പണയം രാജഭണ്ഡാരമാണ്. നിങ്ങള്‍ക്കെന്താണ് പണയം?’

ദുര്യോധനന്‍:‘ഞങ്ങള്‍ക്കും അതുതന്നെ’

വീണ്ടും ഇരുവരും കളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതുകണ്ട് ദുര്യോധനന്‍ പദാഭിനയം ചെയ്യുന്നു.