സ്വസ്ത്യസ്തു തേ മമ പുത്ര

രാഗം: 

കാമോദരി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

വിശ്രവസ്സ്

സ്വസ്ത്യസ്തു തേ മമ പുത്ര, മഹാമതേ!

സ്നിഗ്ദ്ധഗുണാംബുനിധേ! തവ-

ഭക്തിവിനയാദി കണ്ടധികം മമ 

ചിത്താനന്ദം നൽകുന്നു;

ലങ്കയെന്നുണ്ടൊരു രാജധാനി പണ്ടേ

അതിങ്കലധിവസിച്ചുകൊൾക

ശങ്കരഭക്തസുകേശപുത്രന്മാരാം 

ഭയങ്കരരാം രാക്ഷസർ

ലോകവിരോധികളായതുകാരണം 

നാകികളർത്ഥിക്കയാൽ സർവ്വ

ലോകനാഥൻ ദേവപക്ഷമായ് 

വന്നുടനാകവേ സംഹരിച്ചു,

ചക്രായുധൻ മാലിയെക്കൊലചെയ്തപ്പോൾ

ചക്രഭീത്യാ മറ്റുള്ളോർ പിന്നെ

പുക്കിതു പാതാളം തന്നിൽ 

സുഖേന നിവസിക്കുന്നവരവിടെ.

ദക്ഷിണവാരിധിമദ്ധ്യേ സുബേലാഖ്യ

ക്ഷിതിധരമൂർദ്ധാവിങ്കൽ-സുര

തക്ഷകനിർമ്മിതം സ്വർഗ്ഗോപമം പുരം

അക്ഷീണസമ്പത്‌പദം,

തത്രപോയ് ചെന്നു വസിക്ക സുഖേന നീ

നിസ്തുലപുണ്യാംബുധേ-തവ

വർദ്ധിക്കും കീർത്തിയും ബുദ്ധിയും നാനാ

സമൃദ്ധിയും സിദ്ധിച്ചീടും