കഷ്ടം ചിത്രമയ്യോ

രാഗം: 

ആഹരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

ഭീരു

ശ്ലോകം
വാതജാതമഥിതം നിരീക്ഷ്യ തം
സൂതജാതമഥ രംഗപാലകഃ
ജാതശോകഭയവിസ്മയാകുലോ
വ്യാജഹാര തരസോപകീചകാന്‍
പല്ലവി
കഷ്ടം! ചിത്രമയ്യോ! ഇതെത്രയും കഷ്ടം!
ചരണം 1
വിഷ്ടപവിശ്രുതനാകിയ വീരന്റെ
കഷ്ടദശകളെ ഏതുമറിയാതെ
പുഷ്ടഗര്‍വ്വം വസിച്ചീടുന്ന നിങ്ങളും
മട്ടോലുംവാണികളും ഭേദമില്ല ഹാ!
ചരണം 2
മത്തേഭഗാമിനിമാരൊടുമൊന്നിച്ചു
മത്തന്മാരായ് നിങ്ങളെന്തിനിരിക്കുന്നു?
നൃത്തരംഗത്തിലീരാത്രിയിലുണ്ടായ
വൃത്താന്തമേതുമറിഞ്ഞീലയോ ഹാ!
ചരണം 3
ചണ്ഡപരാക്രമനാകിയ കീചകന്‍
പിണ്ഡിതഗാത്രനായ്ത്തീര്‍ന്നു വീരന്മാരേ
അര്‍‌ണ്ണോജലോചന മാലിനി നര്‍ത്തന-
മണ്ഡപംതന്നിലിരുന്നു കേഴുന്നു ഹാ!
ചരണം 4
ഭീതിവെടിഞ്ഞിതു ചെയ്തതു സമ്പ്രതി
ഭൂതമോ ഗന്ധര്‍വ്വനോ മറ്റാരാനുമോ?
ഏതുമറിഞ്ഞീല ഞാനോ പരമാര്‍ത്ഥം
സാദരമിക്കഥ ചൊല്ലുവാന്‍ വന്നു ഹാ!

അർത്ഥം: 

ഭീമനാൽ മർദ്ദിക്കപ്പെട്ട കീചകനെക്കണ്ട് ദുഃഖം, ഭയം, അദ്ഭുതം എന്നിവകളാൽ പരവശനായ രംഗപാലകൻ വേഗം ഉപകീചകന്മാരോട് പറഞ്ഞു.
   അയ്യോ! കഷ്ടം! ലോകപ്രസിദ്ധനായ വീരന്റെ കഷ്ടപ്പാടുകൾ ഒന്നുമറിയാതെ ഗർവ്വോടുകൂടി വസിക്കുന്ന നിങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യാസമില്ല. സുന്ദരിമാരോടൊന്നിച്ചു മത്തന്മാരായി ഇരിക്കുന്നതെന്ത്? ഈ രാത്രിയിൽ നൃത്തശാലയിൽ ഉണ്ടായ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? പരാക്രമിയായ കീചകന്റെ ശരീരം ഉരുളപോലെ ആയിരിക്കുന്നു. സുന്ദരിയായ മാലിനി നൃത്തമണ്ഡപത്തിലിരുന്ന് കരയുന്നു. പേടി കൂടാതെ ഇതു ചെയ്തത് ഭൂതമോ ഗന്ധർവ്വനോ മറ്റാരെങ്കിലുമാണോ? ഞാൻ ഒന്നുമറിഞ്ഞില്ല. പരമാർത്ഥം പറായാനാണ് ഇവിടെ വന്നത്.