രാഘവ മഹാബാഹോ

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ജടായു

രാഘവ മഹാബാഹോ രാജീവലോചന

രാജരാജശേഖര കേൾക്ക

രാവണൻ മഹാവീരൻ രാമ സീതയെയിന്നു

രഭസമോടു കൊണ്ടുപോയി

വിരവിനൊടടുത്തും ഞാൻ പെരുവഴി തടുത്തേൻ

പെരുകിന പോർ ചെയ്തനേരം

ഭൂപനന്ദന എന്നെ കപടം കൊണ്ടു വഞ്ചിച്ചു

സപദി ചന്ദ്രഹാസത്താൽ വെട്ടി

ദക്ഷിണപക്ഷവും അറ്റഹം ലഘുവായി

തൽക്ഷണം ധരണിയിൽ വീണേൻ

അരുളിനാൾ തദാ ദേവി സരസമാം തവജായാ

ശ്രീരാമനെക്കണ്ടിതെല്ലാം

ഉരചെയ്വോളവും നീ മരണം വരരുതെന്നു

ത്വൽഗതമാനസസാക്ഷി

ഉടനെ രാമരാമേതി ദേവരലക്ഷ്മണ

ഭരത ശത്രുഘ്നേതി വന്ദേ

അംബേ ദേവികൗസല്യേ ജനനി ഭൂതധാത്രി

ഉദധി സാ രഭസേന മദ്ധ്യേ

അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ

ഇനി മമ ദശരഥസമീപേ

തിരശ്ശീല

അർത്ഥം: 

അല്ലയോ രാഘവ, വീരാ, താമരക്കണ്ണാ, രാജരാജശേഖരാ, നീ കേൾക്കൂ. മഹാവീരനായ രാവണൻ സീതയെ സാഹസികമായി കൊണ്ടുപോയി. (രഭസം=തീവ്രമായ അഭിലാഷം, ശക്തി, സാഹസികത, വേഗ്അം, തിടുക്കം എന്നൊക്കെ അർത്ഥമുണ്ട്.) അങ്ങനെ അവൻ കൊണ്ടുപോകുമ്പോൾ ഞാൻ അവന്റെ വഴിതടുത്തു അവനോട് യുദ്ധം ചെയ്തു. പക്ഷെ അവൻ എന്നെ ചതിച്ച് ചന്ദ്രഹാസം കൊണ്ട് വെട്ടി. വലത്തെ ചിറക് അറ്റുപോയ ഞാൻ ഭൂമിയിൽ വീണു. അപ്പോൾ സീത നിന്നെ മനസ്സിൽ ധ്യാനിച്ച് ഇങ്ങനെ പറഞ്ഞനുഗ്രഹിച്ചു: ശ്രീരാമനെ കണ്ട് വൃത്താന്തമെല്ലാം പറയുന്നതുവരെ നിനക്ക് മരണം ഉണ്ടാകില്ല. അവൾ സീത ഇത്രയും പറഞ്ഞശേഷം വേഗത്തിൽ സമുദ്രമദ്ധ്യത്തിലേക്ക് പോയി മറഞ്ഞു. നിങ്ങൾക്ക് മംഗളം ഭവിയ്ക്കട്ടെ. ദശരഥസമീപത്തേയ്ക്ക് ഇനി ഞാൻ പോകട്ടെ. (ജടായു മരിക്കുന്നു.)