നന്ദനനെ മാതാവിന്നായ് നൽകുവാൻ

രാഗം: 

മായാമാളവഗൗള

താളം: 

ചെമ്പട

ആട്ടക്കഥ: 

കൃഷ്ണലീല

കഥാപാത്രങ്ങൾ: 

യശോദ

നന്ദനനെ മാതാവിന്നായ് നൽകുവാൻ

വന്നവൾ ഞാൻ,

നന്ദനനില്ലാതെ പോകുന്നു ഞാൻ

അരങ്ങുസവിശേഷതകൾ: 

ദേവകി: (വീണ്ടും യശോദയെ ആലിംഗനം ചെയ്തിട്ട് ചിന്തയോടെ) അല്ലേ, യശോദേ, എന്നെപ്പോലെ പുത്രദൂഖം അനുഭവിച്ചവരായി ഈ ലോകത്തിൽ മറ്റാരുണ്ട്? ദുഷ്ടനായ സഹോദരൻ കംസൻ വിവാഹനാളിൽ എന്റെ മുടിക്ക് കുത്തിപ്പിടിച്ച് വെട്ടാൻ വാളോങ്ങിയപ്പോൾ എന്റെ ഭർത്താവിന്റെ വാക്കുകൾ കേട്ട് ആ ദുഷ്ടൻ എന്നെ വിട്ടു. പിന്നെ എന്റെ ആറുമക്കളേയും എന്റെ കൺമുന്നില്വെച്ച് ഒട്ടും ദയകൂടാതെ കല്ലിൽ അടിച്ച് കൊന്നു. ഒക്കെ ഓർക്കുമ്പോൾ അമ്മമാർക്കു പുത്രദുഃഖം പോലെ വലുതായ ദുഃഖം മറ്റൊന്നില്ല.

യശോദ:

നമ്മുടെ പുത്രനെ കൊല്ലാൻ ഈ ദുഷ്ടനായ കംസൻ നിയോഗിച്ച അനേജം രാക്ഷസാദികളെ ബാലനായ കൃഷ്ണൻ ഇല്ലായ്മ ചെയ്തു. ഓരോ ആപത്തുകൾ വരുമ്പോഴും എന്റെ മനസ്സ് എത്ര തപിച്ചു! ഇനി കൃഷ്ണനെ പിരിയുന്നതോർക്കുമ്പോൾ…..

ദേവകി:

(യശോദയുടെ കരങ്ങൾ പിടിച്ച്) അല്ലേ യശോദേ, നീ ഏതും ദുഃഖിക്കരുത്. (സമാശ്വസിപ്പിച്ച്) ……കൃഷ്ണനെവിടെ?

പിന്നിൽ മദ്ധ്യത്തിൽ കൃഷ്ണൻ പ്രവേശിച്ച് രണ്ട് അമ്മമാരുടേയും ആശ്ലേഷസുഖം അനുഭവിച്ചിട്ട് അടുത്ത പദം.