വിഫലം തേ വൈരസേനേ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

ശ്ലോകം:

കൃത്യാ പരോക്ഷതനുരേവ മഹോക്ഷമൂർത്തി:

സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധം

ധൃത്വാ സുവർണ്ണശകുനത്വമതീവ ദുഷ്ടോ

ഹൃത്വാംബരം ച ദിവമേത്യ നളം നൃഗാദീത്‌

പക്ഷികൾ:

പല്ലവി.

വിഫലം തേ വൈരസേനേ, വാഞ്ഛിതം സാമ്പ്രതം

അനുപല്ലവി.

വിഭവം തേ ഹൃതമായി,
വ്രീളയിതിനില്ലാഞ്ഞോ, വേലയിതെല്ലാം?

ചരണം. 1

വികൃതഹൃദയ, ഞങ്ങൾ വികിരങ്ങളല്ലാ,
വെറുതേ ഞങ്ങളെക്കൊൽ‌വാൻ തവതരമില്ലാ;
വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂതുകൾ ചൊല്ലാം.

ചരണം. 2

വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും
വസ്തുസമ്പത്തുകളും, വരിച്ചു വഞ്ചനവും
നിസ്ത്രപ, ഞങ്ങൾ ചെയ്തതറിക നിൻ കദനവും
വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും.

ചരണം. 3

വിരസത വരുത്തി നീ സുരപതിക്കുടനേ,
സ്മരപരവശനായി മരുവി തൻ സദനേ,
വരുവതതിനിതെന്നുമറിക നീ ഇതിനേ,
മരവുരി ധരിച്ചു നീ മരുവുക വിപിനേ.

അർത്ഥം: 

സാരം: വീരസേനപുത്രാ, നിന്റെ ആഗ്രഹം വിഫലമാണ്‌. സ്വത്തുക്കൾ മുഴുവൻ നഷ്ടമായിട്ടും ലജ്ജയില്ലാതെ പക്ഷികളെ പിടിക്കാൻ ഒരുങ്ങുന്നുവല്ലോ. വികൃതഹൃദയമുള്ളവനേ, ഞങ്ങൾ കേവലം പക്ഷികളല്ല. ഞങ്ങളെ അങ്ങനെയങ്ങു കൊല്ലാൻ കഴിയുകയുമില്ല. നിന്നെ ചതിച്ച വിരുതന്മ​‍ാരായ ഞങ്ങളെ മഹിമ കലർന്ന ചതുരംഗക്കളത്തിലെ കരുക്കൾ എന്നു കരുതുക.

അരങ്ങുസവിശേഷതകൾ: 

നളൻ വസ്ത്രമെടുത്തു വിരിക്കുന്നു. പക്ഷികൾ വന്ന്‌ വസ്ത്രമെടുത്ത്‌ പദത്തിനു നൃത്തം ചെയ്യുന്നു.
പദശേഷം വസ്ത്രവും കൊണ്ട്‌ പക്ഷികൾ മറയുന്നു.