സ്വാമിൻ മഹാമതേ സാകേതവാസിൻ

രാഗം: 

കാമോദരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ലക്ഷ്മണൻ ചൊന്ന വാക്യം കേട്ടുതൻ രൂപമോടെ

ലക്ഷ്മണഞ്ചാപിരാമം കണ്ഠഭാഗേ വഹിച്ചു

തൽക്ഷണം ശൈലവര്യം പുക്കു തൻ സ്വാമി മുന്നിൽ

ദക്ഷനാകും ഹനൂമാൻ ചൊല്ലിനാൻ സൂര്യസൂനും

സ്വാമിൻ  മഹാമതേ സാകേതവാസിൻ

ദശരഥഭൂമിപന്റെ സുതരാമിവർ

കാനനേ വന്നു പിതാവിൻ

നിയോഗം നിമിത്തമായി

പഞ്ചവടിയിൽ വസിക്കുന്ന കാലം

ഖരനാദി കൗണപരെയെല്ലാം

പഞ്ചതയേ നയിപ്പിച്ചു വസിക്കുമ്പോൾ

രാമജായാം വൈദേഹീം

പംക്തികണ്ഠൻ വഞ്ചിച്ചുകൊണ്ടുപോയ-

തന്വേഷിച്ചിവിടെ വന്നു

പമ്പയാം സരസ്സിന്നന്തികാലിവരെയിങ്ങു

കൊണ്ടുപോന്നേൻ വീരൗ ഞാൻ

(മുറിയടന്ത)

ഇക്ഷ്വാകുംവംശമണികൾ മഹീപാലർ

പൂജ്യരല്ലോ ഭവതാസമം

ഇക്ഷുശരാസനതുല്യ നിന്നോടുള്ള

സഖ്യത്തെ വാഞ്ച്ഛിക്കുന്നു

അർത്ഥം: 

ശ്ലോകം:-ലക്ഷ്മണൻ പറഞ്ഞതു കേട്ട് സമർത്ഥനായ ഹനൂമാൻ തന്റെ സ്വന്തം രൂപം ധരിച്ച് രാമലക്ഷ്മണന്മാരെ ചുമലിലേറ്റി മലമുകളിൽ ചെന്നു തന്റെ യജമാനനായ സുഗ്രീവനോട് പറഞ്ഞു.

പദം:-അല്ലയോ സ്വാമീ, ഇവർ അയോധ്യയിലെ രാജാവ് ദശരഥന്റെ പുത്രന്മാർ ആണ്. അച്ഛന്റെ വാക്കനുസരിച്ച് കാട്ടിൽ വന്നു. പഞ്ചവടിയിൽ ഖരാദികളെ എല്ലാം കൊന്ന് വസിക്കുന്ന കാലത്ത് രാമന്റെ പത്നിയായ സീതയെ രാവണൻ കട്ടുകൊണ്ടുപോയി. സീതയെ അന്വേഷിച്ച് അവർ പമ്പാതീരത്ത് എത്തി. അവിടെ നിന്നും ഞാൻ ഇങ്ങോട്ട് ഇവരെ കൊണ്ടുവന്നു. ഇക്ഷ്വാകും വംശത്തിൽ ജനിച്ച ഇവർ ബഹുമാനിക്കപ്പെടേണ്ടവർ ആണ്.  ഇവർ നിന്നോട് സഖ്യത്തെ ഇഷ്ടപ്പെടുന്നു.