ഈശ്വരാ, നിഷേധേശ്വരാ,

രാഗം: 

സാവേരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പല്ലവി.

ഈശ്വരാ, നിഷേധേശ്വരാ,

അനുപല്ലവി.

ആശ്ചര്യമിതിലേറ്റം അപരമെന്തോന്നുള്ളൂ?

ചരണം. 1

നിജപദം വെടിഞ്ഞുപോയ്‌ നൃപതേ നീ മറഞ്ഞൂ;
നിരവധി കാണാഞ്ഞു തിരവതിനാഞ്ഞു;
അജഗരാനനേ പാഞ്ഞു, അവിടെ ഞാനൊടുങ്ങാഞ്ഞു;
വിജനേ പേയും പറഞ്ഞു വനചരനുമണഞ്ഞൂ!

ചരണം. 2

അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ?
അതുകേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ?
അബലേ, നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്രവരമൊന്നുണ്ടതിന്നുപകരിപ്പൂ.
 

അരങ്ങുസവിശേഷതകൾ: 

സാരം: ഈശ്വര, നിഷധേശ്വര! ഇതിലപ്പുറം ആശ്ചര്യമെന്താണുള്ളത്‌? രാജ്യം നഷ്ടപ്പെട്ടപ്പോൾ നീ എന്നേയും ഉപേക്ഷിച്ചുപോയി. നിന്നെ അന്വേഷിച്ചു നടക്കുമ്പോൾ പെരുമ്പാമ്പിന്റെ വായിൽ അകപ്പെട്ടു. അവിടെയും ഞാൻ ഒടുങ്ങിയില്ല. വിജനത്തിൽ ഭ്രാന്തു പറഞ്ഞ്‌ ഈ കാട്ടാളനും വന്നിരിക്കുന്നു. അതി മൂഢനായ ഇവനോടു ഞാൻ എങ്ങനെയാണ്‌ കാര്യം പറഞ്ഞ്‌ മനസ്സിലാക്കുക? അതു കാട്ടാൽ ഇവൻ അനുസരിക്കുമോ? നിന്റെ വ്രതത്തെ ഭംഗപ്പെടുത്തുന്നവൻ ഭസ്മമാകുമെന്ന ഇന്ദ്രന്റെ വരം എനിക്ക്‌ ഇപ്പോൾ പ്രയോജനപ്പെടുമോ?