ജയ രുചിരകനകാദ്രി സാനോ ദേവാ

രാഗം: 

നീലാംബരി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ചരണം 1:
ജയ രുചിരകനകാദ്രിസാനോദേവാ
ജയ ജയ കഠോരതരഭാനോ ജഗതി
ജയ സുജന ദുരിതാടവീദാവകൃശാനോ

പല്ലവി:
ദിനകര ദയാനിധേ ഭാനോ ദേവ
ദിനകര ദയാനിധേ ഭാനോ

ചരണം 2:
നഗരീതിസാലപരിവേഷാകലിത-
നഗരീനിവാസദമീഷാമിഹ
ന ഗരീയസി പ്രീതിരസ്മാകമേഷാ

ചരണം 3:
അസ്ത്വേതദഖിലമുടനിന്നു
മറ്റൊരത്തല്‍ മമ മനസി വളരുന്നു
അതിനെ ചിത്തമോദേന ഞാനദ്യ പറയുന്നു

ചരണം 4:
സഹവാസലോലുപനരാണാമിന്നു
സഹസാ മഹീസുരവരാണാം അതിഥി-
സല്‍കൃതിം കര്‍ത്തും വിധേഹി മയി കരുണാം

അർത്ഥം: 

മഹാമേരുവിന്റെ കൊടുമുടിയേപ്പോലും ശോഭിപ്പിക്കുന്നവനേ ജയിച്ചാലും.അതികഠോരമായ രശ്‌മികളോടുകൂടിയവനേ ജയിച്ചാലും.ലോകത്തിലെ ദുരിതമാകുന്ന കാനനത്തീല്‍ കാട്ടുതീയായുള്ളവനേ,ദേവാ,വിജയിച്ചാലും. ദിനകര, ദയാനിധിയായ ഭാനുദേവാ വിജയിച്ചാലും. ചുറ്റുമതില്‍കെട്ടുകളോടുകൂടിയ രാജധാനിയിലെ വാസത്തേക്കാള്‍ സന്തോഷമുള്ളതല്ല ഞങ്ങള്‍ക്ക് ഈ കാനനവാസം. അതിരിക്കട്ടെ, മനസ്സില്‍ വളരുന്ന മറ്റൊരു ദു:ഖമുണ്ട്. അതിനെ സസന്തോഷം ഞാനിപ്പോള്‍ പറയട്ടെ. സഹവാസികളായ ബ്രാഹ്മണശ്രേഷ്ഠര്‍ക്ക് ഭക്ഷണം നല്‍കുവാനായി ഇന്നെന്നില്‍ കനിയേണമേ.