കർണ്ണ സുമതേ മമ സഖേ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

പാണ്ഡവഭുജദണ്ഡോജ്ജ്വല-

ഗാണ്ഡിവകോദണ്ഡശിഞ്ജിനീഘോഷം

ആകർണ്ണ്യ കർണ്ണമൂചേ

വാചം ദുര്യോധനഃ സഭീഷ്മകൃപഃ

കർണ്ണ! സുമതേ! മമ സഖേ! സാമ്പ്രതമാ-

കർണ്ണയ ഗുണൗഘവസതേ

കർണ്ണകഠിനം വിജയഗാണ്ഡീവനിനാദം

അർണ്ണവപ്രീതമഹിമണ്ഡലവുമിളകുന്നു

കുന്തീസുതനിന്നു സമരേ വരുമിവിടെ-

യെന്തിഹ വിധേയമധുനാ

അന്തകപുരത്തിലോ ഹന്ത! വിപിനത്തിലോ

ചിന്തിച്ച് ചൊൽക, പരിപന്ഥികളെയാക്കേണ്ടൂ?

അർത്ഥം: 

ശ്ലോകസാരം:-അർജ്ജുനന്റെ ബാഹുദണ്ഡത്തിൽ പ്രശോഭിയ്ക്കുന്ന ഗാണ്ഡീവമെന്ന വില്ലിന്റെ ചെറുഞാണൊലി, കേട്ടിട്ട് ഭീഷ്മരോടും കൃപരോടും കൂടിയ ദുര്യോധനൻ കർണ്ണനോട് വാക്കുകൾ പറഞ്ഞു.

പദസാരം:-ബുദ്ധിമാനായ എന്റെ സുഹൃത്തേ ഗുണഗണങ്ങളുടെ ഇരിപ്പിടമേ കർണ്ണ, ഇപ്പോൾ ചെവി കൊടുത്തു കേൾക്കൂ. ചെവികൾക്ക് ദുസ്സഹമായ അർജ്ജുനന്റെ ഗാണ്ഡീവത്തിന്റെ ശബ്ദമാണ് അത്. സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂമണ്ഡലം മുഴുവനും കുലുങ്ങുന്നു. കുന്തീസുതനായ അർജ്ജുനൻ ഇന്ന് ഇവിടെ യുദ്ധത്തിനു വരും. ഇപ്പോൾ ഇവിടെ എന്താണ് ചെയ്യേണ്ടത്? ശത്രുക്കളെ (പരിപന്ഥികളെ) യമപുരിയിലേക്കോ കാട്ടിലേക്കോ എവിടേയ്ക്കാണ് ആക്കേണ്ടത്. ആലോചിച്ചു പറയൂ. ഏതായാലും സന്തോഷം തന്നെ.