ദേവനം വിനോദനായ ദേവനിർമ്മിതം

രാഗം: 

പന്തുവരാടി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പുഷ്കരൻ

ശ്ലോകം.
 
ആവിഷ്ട:കലിനാ ഖലേന ഹൃദയേ
പര്യസ്തധീർന്നൈഷധഃ
പാപിഷ്ഠേന സ പുഷ്കരണേ വിജിതോ
ദ്യുതായ ഭൂയോ രതഃ
ഹാ! കഷ്ടം! കിമിദം ബതേ,തി രുദതീം
കാന്താഞ്ചനോസാന്ത്വയ-
ന്നേദിഷ്ഠാൻ നഗരൗകസോപി സചിവാൻ
നാപശ്യദാപദ്ഗതഃ
 
പല്ലവി.

ദേവനം വിനോദനായ ദേവനിർമ്മിതം

അനുപല്ലവി.

ഏവനിതിനു വിമുഖനറികിൽ
ദേവദൈത്യമാനുഷേഷു?

(കളിക്ക്‌ഇടയിലാണ്‌ ഈ ഭാഷണം)

ചരണം. 1

വാതുചൊല്ലിപ്പൊരുതുചൂതു, കൈതവമില്ലേതു മേ,
അപജയപ്പെട്ടായോ പഴുതായോ കൊതി?
ഭൂയോ യദി വാതുചൊൽക.

ചരണം. 2  (നളൻ)

വാഹനങ്ങൾ ബഹുധനങ്ങൾ ഗോധനവും നൽകുവൻ;
ഇനിജ്ജയം വരായ്കിൽ ഇതു ചൊല്ലാം
ചതിയല്ലാ ശൃണു പുഷ്കര, നീ.

ചരണം 3  (പുഷ്കരൻ)

ദൈവദോഷം നിനക്കു വന്നു ഭാവമിളപ്പെട്ടില്ലയോ?
ഇനിപ്പൊരുന്നതാകിൽ വനവാസം ചെയ്ക;
തോറ്റാൽ ജയിച്ചോർക്കു നാടും.

അർത്ഥം: 

ശ്ലോകസാരം: ഹൃദയത്തിൽ കലി ആവേശിച്ചു കഴിഞ്ഞ നളൻ, പുഷ്കരൻ തുടർച്ചയായി ജയിച്ചിട്ടും ചൂതിലുള്ള ആസക്തി കുറച്ചില്ല. കരയുന്ന പ്രിയതമയെ സാന്ത്വനിപ്പിക്കുകയോ ആപത്തിൽപ്പെട്ട നഗരവാസികളെയും രാജ്യകാര്യങ്ങൾക്കായി അടുത്തെത്തിയ മന്ത്രിമാരെയും ശ്രദ്ധിക്കുകയോ ചെയ്തില്ല.

സാരം: ചൂതുകളിയെന്നത്‌ വിനോദാർത്ഥം ദേവന്മാർ നിർമ്മിച്ചിട്ടുള്ളതാണ്‌. ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയവരിൽ ആരാണതിൽ വിമുഖരായവർ?

സാരം: വാതു പറഞ്ഞു നടത്തിയ ചൂതുകളിയിൽ കള്ളത്തരങ്ങളില്ല. ഇപ്പോൾ പരാജയപ്പെട്ടോ? ആഗ്രഹങ്ങൾ പാഴിലായോ? അവ വീണ്ടുമുണ്ടെങ്കിൽ പണയം പറയുക.

സാരം: ഇനി ഞാൻ ജയിച്ചില്ലെങ്കിൽ വാഹനങ്ങൾ, ബഹുധനങ്ങൾ, ഗോധനം ഇവ തരാം. ഇപ്പറയുന്നതിൽ ചതിയില്ല. പുഷ്കര, നീ കേൾക്കുക.

സാരം: നിനക്കു ദൈവദോഷം വന്നിരിക്കുന്നു. അഹങ്കാരം ശമിച്ചില്ലയോ? ഇനി കളിച്ചു തോല്ക്കുന്നയാൾ വനവാസം ചെയ്യണം. ജയിച്ചയാൾ രാജ്യം ഭരിക്കും.
(തുടർന്ന്‌ ചൂതു കളിക്കുന്നു. നളൻ പരാജയപ്പെടുന്നു.)

അരങ്ങുസവിശേഷതകൾ: 

നളനും പുഷ്കരനും ചൂതിനുള്ള കരുക്കൾ നിരത്തുമ്പോൾ ശ്ളോകം.