വരിക സമീപേ വത്സാ

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

നരസിംഹം

വരിക സമീപേ വത്സാ ! ഹേ പ്രഹ്ലാദ!

പരിതോഷമൊടു നീ ചിരകാലം വാഴ്ക 

അരുതരുതൊട്ടുമേ പിതൃവധഖേദം 

ദുരിതം ചെയ്താൽ വരുമോ നന്മകൾ?

വരമിനിവേണ്ടതു  വരണം ചെയ്താലും 

വിരവൊടു ഞാനും തരുവനതഖിലവും 

ചരണയുഗം മമ ശരണമെന്നോർത്തു 

മരുവുന്നോർക്കു ഞാൻ വരുമൊരാലംബനം 

മാന്യമതേ! ഭയശൂന്യനായ് വാഴ്ക നീ 

ഖിന്നത തീർപ്പാൻ ഞാൻ മുന്നിലുണ്ടെപ്പൊഴും 

നിന്നുടെ വംശം തന്നിലുള്ളവരെ-

ക്കൊന്നിടാ ഞാനിനി ധന്യശിഖാമണേ!

പരമേശ്വര! കിമു പുരഹര! കുശലം ?

വരികരികേ മമ വരഗുണവസതേ!

ഹിരണ്യകശിപുതന്റെ ദുരിതങ്ങൾ കാരണം 

പരലോകത്തിലവൻ പരിചൊടു ഗമിച്ചു 

സരസീരുഹാസന ഭവാൻ ഗിരമിതു കേൾക്ക മേ 

വരമിതു നൽകീടരുതസുരർക്കു 

ഉരഗമതിന്നു ക്ഷീരം നൽകിയാൽ 

പെരിയൊരുപദ്രവം വന്നുഭവിയ്‌ക്കും

(ദേവാദികളോട്) 

ദേവമുനീന്ദ്രന്മാരേ! നിങ്ങൾ 

ഭീതഭാവമകന്നു വസിപ്പിൻ 

കേവലമെന്നെസ്സേവചെയ്യുന്നോർക്കു 

കൈവല്യത്തെ നൽകീടുവൻ.

അരങ്ങുസവിശേഷതകൾ: 

നരസിംഹം പ്രഹ്ലാദനെ യുവരാജാവായി അഭിഷേകം ചെയ്ത്‌ അനുഗ്രഹിച്ചു അപ്രത്യക്ഷനാകുന്നു.
 

– തിരശ്ശീല-

പ്രഹ്ലാദചരിതം സമാപ്തം