ക്ഷത്രിയവംശമശേഷം

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

ക്ഷത്രിയവംശമശേഷം കൃത്തം

ചെയ്‌തവനഹമിതി കേട്ടില്ലേ നീ

അർത്ഥം: 

ക്ഷത്രിയവംശം അശേഷം നശിപ്പിച്ചവനാണ് ഞാന്‍. നീയത് കേട്ടിട്ടില്ലെ? 

അനുബന്ധ വിവരം: 

കഥ: പണ്ട് കാർത്തവീര്യാർജ്ജുനൻ എന്ന ഹേഹയവംശരാജാവ്, അത്രി പുത്രനായ ദത്താത്രേയമുനിയെ (വിഷ്ണുവിന്റെ അംശാവതാരമാണ്) പ്രീതിപ്പെടുത്തി ആയിരം കൈകളും അളവറ്റ കയ്യൂക്കും നേടി. ഒരിക്കൽ കാർത്തവീര്യാർജ്ജുനൻ നായാട്ടിനായി അലഞ്ഞ് നർമ്മദാനദിയുടെ തീരത്തെത്തി. നർമ്മദാനദിയുടെ തീരത്താണ് ജമദഗ്നിമഹർഷിയുടെ ആശ്രമം. ആശ്രമത്തിൽ കാമധേനു ഉണ്ട്. നായാടിക്കഴിഞ്ഞ് ക്ഷീണിതനായ കാർത്തവീര്യാർജ്ജുനൻ ആശ്രമത്തിൽ കടന്നു. പരശുരാമൻ ആ സമയം മഹേന്ദ്രഗിരിയിൽ തപസ്സിനായി പോയിരുന്നു. ആശ്രമത്തിൽ കടന്ന കാർത്തവീര്യൻ കാമധേനുവിനെ വിളിച്ചു. കാമധേനു കാർത്തവീര്യനും കൂട്ടർക്കും വേണ്ട ഇഷ്ടഭോജനങ്ങൾ നൽകി. അതുകഴിച്ച് സുഖം അനുഭവിച്ച കാർത്തവീര്യൻ, കാമധേനുവിനെ തനിക്ക് നൽകാനായി ജമദഗ്നിയോട് ആവശ്യപ്പെട്ടു. എന്നാൽ ജമദഗ്നി കാർത്തവീര്യന്റെ ആവശ്യം നിരസിച്ചു. കാർത്തവീര്യൻ കാമധേനുവിനെ ബലമായി പിടിച്ച് കൊണ്ട് പോയി. മഹേന്ദ്രഗിരിയിൽ നിന്നും മടങ്ങിയെത്തിയ രാമൻ ഇതറിഞ്ഞ് കാർത്തവീര്യാർജ്ജുനനെ നേരിടാൻ അദ്ദേഹത്തിന്റെ നഗരമായ മഹിഷ്മതിയിൽ ചെന്നു. അവിടെ ഉണ്ടായ യുദ്ധത്തിൽ രാമൻ, പരമേശ്വരൻ തനിക്ക് നലികിയ ദിവ്യമായ മഴു ഉപയോഗിച്ച് കാർത്തവീര്യാർജ്ജുനനെ വധിച്ച് കാമധേനുവിനെ തിരികെ കൊണ്ട് വന്നു. കാർത്തവീര്യന്റെ മക്കൾ പ്രതികാരം ചെയ്യാനായി, പരശുരാമൻ ആശ്രമത്തിൽ ഇല്ലാത്ത സമയം നോക്കി ജമദഗ്നിയുടെ ആശ്രമത്തിൽ വന്ന്, ധ്യാനത്തിലായിരുന്ന ജമദഗ്നിയെ വധിച്ച് തലവെട്ടിക്കൊണ്ട് പോയി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ വീണ്ടും പ്രതികാരമൂര്‍ത്തിയായി മാറി. തനിക്കും തന്റെ കുടുംബത്തിനും തുടക്കം മുതല്‍ ഒടുക്കംവരെ ദ്രോഹങ്ങള്‍ മാത്രം നല്‍കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കുടുംബത്തോടല്ല മറിച്ച് അയാളുടെ വംശത്തോടാണ് രാമനു പക തോന്നിയത്. കുപിതനായ രാമന്‍  ഇരുപത്തിയൊന്നു പ്രാവശ്യം ലോകം മുഴുവന്‍ ചുറ്റി നടന്ന് കണ്ണില്‍കണ്ട ക്ഷത്രിയ രാജാക്കന്മാരെ മുഴുവനും കൊന്നൊടുക്കി. അവരുടെ രക്തചാലുകള്‍ ചേര്‍ന്നുണ്ടായതാണ് ‘സമന്തചഞ്ചകം’ എന്ന പുണ്യതീര്‍ത്ഥം.