ധരണീസുരവര വന്ദേഹം വര

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ധരണീസുരവര വന്ദേഹം വര

വന്ദേഹം വര വന്ദേഹം വര

തരുണീമണിയാം എന്നുടെ രമണിയെ

തരസാ കൊണ്ടിഹ പൊന്നീടുന്നേൻ

കേസരിവരനുടെ ഭാഗമിതോർക്കിൽ

കേവലം ഒരു ജംബുകനതു വരുമോ

മുരശാസനനുടെ വിക്രമമിതുതവ

വിരവോടു കാണാം അധിരണമധുനാ

പാർഥിവവരരുടെ ചീർത്തമദം യുധി

കൂർത്ത ശരം കൊണ്ടിഹ തീര്‍ത്തീടാം

അലമലമിഹ ബഹുവിധ വചനേന

നലമോടു പോക നാം കണ്ഡിന നഗരേ

അർത്ഥം: 

ബ്രാഹ്മ്ണശ്രേഷ്ഠാ, നമസ്കാരം. സുന്ദരീരത്നമായഎന്റെ പ്രിയതമയെ ഞാൻ ഉടനെ ഇങ്ങോട്ടുകൊണ്ടുപോരുന്നുമുണ്ട്. സിംഹത്തലവനുള്ള ഓഹരി നിസ്സാരനായ ഒരു കുറുക്കനു കിട്ടുമോ? മുരാന്തകന്റെ പരാക്രമം അങ്ങേയ്ക്ക് ഇപ്പോൾത്തന്നെ യുദ്ധത്തിൽ കാണാം. രാജശ്രേഷ്ഠന്മാരുടെ മുഴുത്ത അഹങ്കാരം മൂർച്ചയുള്ള ശരം കൊണ്ട് യുദ്ധത്തിൽ ഇപ്പോൾ നശിപ്പിച്ചേക്കാം. മതി മതി, ഇപ്പോൾ പലതും പറയുന്നതെന്തിന്? നമുക്ക് നിർബാധം  കുണ്ഡിനപുരിയിലേക്ക് പോകാം.

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ തേര് കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. ബ്രാഹ്മണനും കൃഷ്ണനും കൂടി തേരില്‍ കേറി പോകുന്നു.