കരുണാനിധേ പാഹി കമലനാഭ

രാഗം: 

നീലാംബരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ശ്ലോകം
സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദ്ദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.

പദം
കരുണാനിധേ പാഹി കമലനാഭ!
ശരണാഗതം സപദി ദാസമേനം.

അറിയാതെ ചെയ്തുള്ളോരപരാധമിന്നു നീ
വിരവൊടു സഹിച്ചു മയി വിതര കരുണാം വിഭോ!

നിന്നുടയ തിരുനാമമൊന്നേകദാ ചൊൽകിൽ
ധന്യനാം നാരകനുമെന്നഖില വിദിതം

നിന്നുടയ പദനളിനനിസ്സൃതജലം കൊണ്ടു
നിർമ്മലനായതും നീലകണ്ഠൻ.
 

അർത്ഥം: 

സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം:- കോടി ചന്ദ്രന്മാരുടെ തേജസ്സോടുകൂടിയ ആദിശേഷനാകുന്ന മെത്തയിൽ ഇരിക്കന്നവനും നീലത്താമരപ്പൂമാലപോലെ കോമളമായവനും മഹാലക്ഷ്മിയുടെ കടാക്ഷത്താൽ അലങ്കരിക്കപ്പെടുന്നവനും ആഗ്രഹദായകനും കാർമേഘങ്ങളുടെ ഭംഗിയെ അപഹരിക്കുന്നവനും, ജഗത്മായയിൽനിന്നും ഭിന്നനായവനും ഗജേന്ദ്രന്റെ ദുഃഖത്തെ തീർത്തവനും വനമാലാധരനുമായ ഹരിയെ ആ മുനി നമസ്ക്കരിച്ചു.

കരുണാനിധേ പാഹി കമലനാഭ:- കരുണാനിധേ, പത്മനാഭാ, ശരണാഗതനായ ഈ ദാസനെ ഉടനെ രക്ഷിച്ചാലും. പ്രഭോ, അറിയാതെ ചെയ്തുപോയ അപരാധം പൊറുത്ത് ഇന്ന് നീ എന്നിൽ കരുണ ചെയ്താലും. അവിടുത്തെ തിരുനാമം ഒന്നുമാത്രം ചൊല്ലുകയാണെങ്കിൽ നരകത്തിൽ കിടക്കുന്നവനും ധന്യനായിത്തീരും എന്ന് എല്ലാവരാലും പറപ്പെടുന്നു. അങ്ങയുടെ പാദത്താമരകളിൽ നിന്നും ഒഴുകുന്ന തീർത്ഥജലം കൊണ്ടാണല്ലോ ശ്രീപരമേശ്വരനും പവിത്രനായത്.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടുമെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ രംഗത്തേയ്ക്ക് കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന മഹാവിഷ്ണുവിന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. തുടർന്ന് നിലത്തിരുന്നുകൊണ്ട് ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.