പോക ബാലക കിഷ്‌കിന്ധയില്‍ കപി

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സെമൗിത്രിയോടു രഘുവീരനമോഘവീര്യന്‍

സീതാവിയോഗപരിഖിന്നമനാ നികാമം

വര്‍ഷാഭ്രിയത്തിനളവില്‍ ഗിരിയില്‍ വസിച്ചു

നാഭ്യാഗതേ രവിസുതേ സഹജന്തമൂചേ

പോക ബാലക കിഷ്‌കിന്ധയില്‍ കപി

രാജധാനിയില്‍ നീ

ഇന്നവനില്‍ മദമുണ്ടെന്നുള്ളതും

നന്നുന്നെന്നു തന്നെ കരുതുന്നേന്‍

എത്രയെങ്കിലും ഐഹികമായല്ലൊ

മിത്രമെന്നതവനോടുരയ്‌ക്ക നീ

ബാലതകൊണ്ടു ഈവണ്ണം ചരിക്കിലോ

ബാലിമാര്‍ഗ്ഗമനുസരിക്കുമിവന്‍

അർത്ഥം: 

ശ്ലോകാർത്ഥം:-സീതയുടെവിയോഗത്തിൽ ഏറ്റവും ദുഃഖിതനായ രാമൻ ലക്ഷ്മണനോടുകൂടി പർവതത്തിൽ താമസിച്ചു. മഴക്കാലം കഴിഞ്ഞിട്ടും സുഗ്രീവൻ വരാത്തതുകണ്ട് അനുജനോട് ഇപ്രകാരം പറഞ്ഞു.

പദം:-ഉണ്ണീ നീ മർക്കടരാജധാനിയിലേക്ക് പോയാലും. സുഗ്രീവനു ഇപ്പോൾ അഹങ്കാ‍ാരമുണ്ടെന്ന് വന്നത് അത്ഭുതമായി തോന്നുന്നു. ഇഹലോകത്ത് ജീവിക്കുന്നസമയത്ത് സഹായിക്കുന്നവനാണു ബന്ധു എന്ന് നീ അവനെ ധരിപ്പിക്കുക. മാത്രമല്ല വിവരക്കേടുകൊണ്ട് ഇങ്ങനെ ചെയ്താൽ (അമാന്തം വരുത്തിയാൽ) ബാലിയുടെ വഴിയ്ക്ക് അവനും പോകും.

അരങ്ങുസവിശേഷതകൾ: 

ശ്രീരാമൻ ഗൗരവത്തോടേ വലതുവശത്തായി ഇരിക്കുന്നു. ലക്ഷ്മണൻ ഇടതുവശത്തുകൂടി വലം കാൽ പരത്തിച്ചവിട്ട് താണുനിന്ന് അമ്പിളക്കിത്താഴ്ത്തിക്കൊണ്ട് ഇടംകാൽ ഇടത്തോട്ടും വലം ഇടം കാലുകൾ മുന്നിലെക്കും തൂക്കിവെച്ച് ശ്രീരാമനെ കണ്ട് വണങ്ങി കെട്ടിച്ചാടി കുമ്പിട്ട് തൊഴുതുമാറി വില്ല് മുന്നിൽ കുത്തിപ്പിടിച്ച് ഇടതുവശത്ത് നിലയുറപ്പിക്കുന്നു.