ഗാംഗേയാദാനമിത്യര്‍ച്ചിത

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

ദുര്യോധനവധം

ഗാംഗേയാദാനമിത്യര്‍ച്ചിത ഹരിനൃപത: പ്രാതരാദിശ്യ ഹൃഷ്യത്-

ഗാംഗേയദ്രോണമുഖ്യപ്രവിലസിതസദസ്യാസ്ഥിതേ ധാര്‍ത്തരാഷ്ട്രേ

കര്‍ണ്ണാനന്ദായമാനദ്ധ്വനി ദുരിതഹരം പൂരയന്‍ പാഞ്ചജന്യം

കര്‍ണ്ണാശ്ലിഷ്ടാംഗമുഹ്യത്പതിതകുരുവരാം താം സഭാമാപശൌരിഃ

അർത്ഥം: 

പ്രഭാതത്തില്‍ ഭീഷ്മദ്രോണാദി പ്രമുഖന്മാരാല്‍ ശോഭിക്കുന്ന സദസ്സില്‍ കൃഷ്ണനെ ബഹുമാനിക്കുന്നവരില്‍ നിന്നും സ്വര്‍ണ്ണം ഈടാക്കും എന്നു് പറഞ്ഞ് ദുര്യോധനന്‍ ഇരിക്കവേ കര്‍ണ്ണാനന്ദകരവും ദുരിതഹരവുമായ പാഞ്ചജന്യം മുഴക്കിക്കൊണ്ട് ശ്രീകൃഷ്ണന്‍ ആ സഭയിലേയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ മോഹാലസ്യപ്പെട്ടു വീണ ദുര്യോധനനെ കര്‍ണ്ണന്‍ താങ്ങിനിര്‍ത്തി.

അരങ്ങുസവിശേഷതകൾ: 

‘കര്‍ണ്ണാനന്ദായമാനദ്ധ്വനി’ എന്നാലപിക്കുന്നതോടെ ശംഖും വലന്തലയും മുഴക്കുന്നു. ഇതുകേട്ട് അസഹ്യത നടിക്കുന്ന ദുര്യോധനന്‍ ആരും എഴുന്നേല്‍ക്കരുത് എന്ന് സഭാവാസികളോട് വീണ്ടും കല്‍പ്പിക്കുന്നു.

ശ്ലോകം അവസാനിക്കുന്നതോടെ ശ്രീകൃഷ്ണന്‍ ശംഖുധരിച്ച് ആഡംബരപൂര്‍വ്വം രംഗത്തേയ്ക്ക് എഴുന്നള്ളുന്നു.

(വലന്തലയില്‍ തൃപുടമേളം)

ശ്രീകൃഷ്ണന്റെ വരവു കണ്ട സഭാവാസികള്‍ എഴുന്നേറ്റ് കൃഷ്ണസമീപം വന്ന് ആദരിച്ച് സഭയിലേയ്ക്ക് ആനയിക്കുന്നു. ശ്രീകൃഷ്ണന്‍ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതോടെ ദുര്യോധനന്‍ മോഹാലസ്യപ്പെട്ട് നിലമ്പതിക്കുന്നു. ഭീഷ്മാദികള്‍ ശ്രീകൃഷ്ണനെ പൂജിച്ച് ഇരുത്തുന്നു. ദുര്യോധനന്‍ എഴുന്നേറ്റ് നിഷ്ക്രമിക്കുന്നു. തുടർന്ന് ഗായകർ അടുത്ത ശ്ലോകം ആലപിക്കുന്നു.