മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍

മഹാഭാരതത്തില്‍ വനപര്‍വ്വത്തില്‍ അനേകവര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതായ കുറേ കഥകള്‍ അവയുടെ കാലപൌര്‍വാര്യം മാറ്റി വിന്യസിച്ച്, നാടകീയമായ രീതിയില്‍ അവതരിപ്പിക്കുകയാണ് കോട്ടയത്തു തമ്പുരാന്‍ ഈ ആട്ടകഥയില്‍ ചെയ്തിരിക്കുന്നത്.

1.മഹാഭാരതത്തില്‍ ധര്‍മ്മപുത്രന്‍ സൂര്യനില്‍ നിന്നും അക്ഷയപാത്രം നേടിയശേഷമാണ് പാണ്ഡവര്‍ കാമ്യകവനപ്രവേശം ചെയ്യുന്നത്.

2.ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാര്‍ഗ്ഗമില്ലല്ലോ എന്ന് പാഞ്ചാലി ധര്‍മ്മപുത്രരോട് സങ്കടം പറയുന്നതായി മഹാഭാരതത്തില്‍ പ്രസ്താവനയില്ല.

3.ശ്രീകൃഷ്ണന്റെ കാമ്യകവനത്തിലേക്കുള്ള വരവ് കിര്‍മ്മീരവധാനന്തരം നടക്കുന്ന സംഭവമായാണ് ഭാരതത്തില്‍ പറയുന്നത്.

4.കാമ്യകവനത്തിലെത്തുന്ന ശ്രീകൃഷ്ണസമക്ഷം സങ്കടം അറിയിക്കുന്നത് പാഞ്ചാലിയാണെന്നാണ് മഹാഭാരതത്തില്‍ ഉള്ളത്. ശ്രീകൃഷ്ണന്റേയും ധര്‍മ്മപുത്രരുടേയും വിവിധ ഭാവപ്രകടനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ് തമ്പുരാന്‍ ഈ മാറ്റത്തിലൂടെ ചെയ്തത്.

5.സങ്കടം കേട്ട് ക്രുദ്ധനായ ശ്രീകൃഷ്ണന്‍ സുദര്‍ശ്ശനത്തെ വരുത്തി കൌരവനിഗ്രഹത്തിനൊരുങ്ങുന്നതായി മഹാഭാരതത്തില്‍ കാണുന്നില്ല. കൌരവരുടെ നാശം അടുത്തു എന്നു പറഞ്ഞ് പാഞ്ചാലിയെ സാന്ത്വനപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സുദര്‍ശ്ശനം എന്ന പ്രത്യേകവേഷത്തേക്കൂടി അരങ്ങിലെത്തിച്ച് രംഗം കൊഴുപ്പിക്കുകയായിരിക്കാം ഈ മാറ്റത്തിന്റെ ഉദ്ദേശ്യം.

6.ആട്ടകഥയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള ദുര്‍വ്വാസാവിന്റെ ആഗമനം പാണ്ഡവരുടെ വനവാസകാലത്തിന്റെ ഏതാണ്ട് അന്ത്യദശയില്‍ നടക്കുന്നതായാണ് ഭാരതത്തില്‍ വിവരിക്കുന്നത്. കിര്‍മ്മീരവധത്തോടെ കഥ അവസാനിപ്പിക്കുന്നതിനായിട്ടാണ് തമ്പുരാന്‍ പാത്രചരിതം കഥ ഇങ്ങിനെ ആദ്യം ചേര്‍ത്തത്.

7. ഭഗവത്‌ലീലയാല്‍ വയറുനിറഞ്ഞ് തൃപ്തനായ ദുര്‍വ്വാസാവ് ധര്‍മ്മപുത്രനെ ഭയന്ന് ഒളിച്ചു മടങ്ങുന്നതായാണ് മഹാഭാരതത്തില്‍ പറയുന്നത്.

8.കിര്‍മ്മീരസോദരിയായ സിംഹികയും അവളുടെ ഭര്‍ത്താവായ ശാര്‍ദ്ദൂലനും ആട്ടക്കഥാകാരന്റെ സൃഷ്ടികളാണ്. ഈ കഥാപാത്രങ്ങളെ ഭാരതത്തില്‍ കാണുന്നില്ല. ഈ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ തമ്പുരാന്‍, അജ്ജുനന്‍ ശാര്‍ദ്ദൂലനെ വധിക്കുന്നതായും, പ്രതികാരത്തിനായി സിംഹിക ലളിതാവേഷധാരിയായി വന്ന് പാഞ്ചാലിയെ അപഹരിക്കുന്നതായും, സഹദേവന്‍ സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നതായും, നിണമണിഞ്ഞ സിംഹിക സോദരനായ കിര്‍മീരസമീപം പോയി തന്റെ ദുരവസ്ത അറിക്കുന്നതായും ഉള്ള ഭാവോജ്വലങ്ങളായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് കിര്‍മ്മീരവൃത്താന്തത്തെ വിസ്തൃതവും, ആട്ടക്കഥയെ സംഭവബഹുലവും ആക്കിതീര്‍ത്തു. ജ്യേഷ്ഠനായ ബകനെ കൊന്നതിൽ പണ്ഡവന്മാരോട് കിർമ്മീരനു  വൈരമുണ്ടായിരുന്നു എന്ന് ഭാരതത്തിൽ പറയുന്നു.

9.ഭാരതത്തില്‍ പാണ്ഡവരുടെ വഴിമുടക്കുന്ന വെറുമൊരു പ്രാകൃതരാക്ഷസനായി മാത്രമെ കിര്‍മ്മീരനെ പറയുന്നുളളു. എന്നാല്‍ കഥകളിയില്‍ പരാക്രമിയും രാക്ഷസരാജനുമായ ഒരു വീരനായാണ് കിര്‍മ്മീരനെ അവതരിപ്പിക്കുന്നത്.

10.പാണ്ഡവര്‍ വനവാസത്തിനു പുറപ്പെട്ട് മൂന്നാംനാള്‍ കാമ്യകവനത്തിലെത്തിയെന്നും, അന്നുതന്നെ ഭീമന്‍ കിര്‍മ്മീരനെ വധിച്ചുവെന്നുമാണ് മഹാഭാരതകഥയില്‍. ജേഷ്ഠനായ ബകന്‍, സുഹൃത്തായിരുന്ന ഹിഡിംബന്‍ എന്നിവരെ വധിച്ചതിന്റെ പ്രതികാരം തീര്‍ക്കുവാനാണ് കിര്‍മ്മീരന്‍ ഭീമനോട് ഏറ്റുമുട്ടിയത്.

ആട്ടക്കഥയുടെ അവതരണത്തിലുള്ള സവിശേഷതകള്‍

‍ആദ്യന്തം ചിട്ടപ്രധാനമായ ഒരു ആട്ടക്കഥയാണ് കിര്‍മ്മീരവധം.

1.അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രധമരംഗം. മറ്റു കഥകളിലേ പോലെ ശൃഗാരമൊ,വീരമൊ അല്ല ഇതിലെ പതിഞ്ഞപദത്തിന്റെ സ്ഥായീരസം. മറിച്ച് ശോകവും കരുണവുമാണ്. എന്നാല്‍ ഇതിലെ നായകന്‍ ധര്‍മ്മപുത്രരാണെന്നുള്ളതിനാല്‍ ധീരോദാത്തഭാവം വിടാതെ വേണം ശോകം അഭിനയിക്കുവാന്‍. പാഞ്ചാലിയുടെ കരംഗ്രഹിച്ചുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മോടെയുള്ള ധര്‍മ്മപുത്രന്റെ പ്രവേശം, പദാരഭത്തിലുള്ള വിവശയായ പാഞ്ചാലിയെ നോക്കികാണല്‍, പല്ലവിക്കുശേഷമുള്ള ആട്ടവും പതിഞ്ഞ വട്ടംവെയ്ച്ചു കലാശവും, ചരണത്തിലെ ‘ഡോളായിതം’, ‘മോഹനശയനേ മണമിയലുന്നവ കുസുമാസ്തരണേ’ എന്നീ ഭാഗങ്ങളിലെ വിസ്തരിച്ചുള്ള ആട്ടം, ഇവയെല്ലാം ഈ രംഗത്തിലെ പ്രത്യേകതകളാണ്.

2.സങ്കടനിവൃത്തിക്കായി ധര്‍മ്മപുത്രന്‍ ധൌമ്യനെ ചെന്നുകാണുന്നതു മുതല്‍ ശ്രീകൃഷ്ണന്‍ വന്നുപോകുന്നതു വരേ നീളുന്നതാണ് രണ്ടാം രംഗം. ഇതിനിടയില്‍ ധര്‍മ്മപുത്രന്‍ രംഗത്ത് സ്തിതിചെയ്യുമ്പോള്‍, തിരശ്ശീല പിടിക്കാതെതന്നെ പാഞ്ചാലിയും ധൌമ്യനും പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്യും. ഇത് കഥകളിയുടെ നാട്ട്യധര്‍മ്മിയായ രംഗപരിക്രമണ സങ്കേതങ്ങളുടെ സൌന്ദര്യം വെളിവാക്കുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം വാങ്ങുന്നതുമുതല്‍ ശ്രീകൃഷ്ണ ആഗമനം വരെയുള്ള ചെണ്ടയിലെ വലന്തലമേളവും ഒരു പ്രത്യേകതയാണ്. പീഠത്തില്‍ നിന്ന് തിരതാഴത്തി പ്രത്യക്ഷനായി, ചാടിയിറങ്ങി വന്നുള്ള ശ്രീകൃഷ്ണന്റെ പ്രവേശവും സവിശേഷമാണ്. കൃഷ്ണന്റെ ‘അഥകേതുരരാതി’ എന്ന ശ്ലോകത്തിന്റെ വട്ടംവയ്പ്പും, ‘കഷ്ടമഹോ’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും, സുദര്‍ശ്ശനത്തിന്റെ മുദ്രകൂടാതെയുള്ള പദാട്ടവും നൃത്തഭംഗിയുടെ സവിശേഷതകള്‍ വെളിവാക്കുന്നവയാണ്.

3.ലളിതയുടെ പതിഞ്ഞകാലത്തിലുള്ള ‘നല്ലാര്‍കുലമണിയും’ എന്ന പദവും ‘കണ്ടാലതിമോദം’ എന്ന പദവും ചൊല്ലിയാട്ട പ്രധാനങ്ങളാണ്. ‘കണ്ടാലതിമോദം‘ എന്ന പദത്തിന്റെ ചരണാന്ത്യങ്ങളിലുള്ള ഇരട്ടികള്‍ സവിശതയുള്ളവയാണ്. ലളിതയുടെ ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്ന ചരണത്തിലെ ചൊല്ലിവട്ടംതട്ടിയുള്ള കലാശവും അടക്കവും മറ്റും സ്ത്രീവേഷങ്ങള്‍ക്ക് സാധാരണമായവ അല്ല.