ജയ ജയ രാവണ ലങ്കാപതേ

രാഗം: 

മുഖാരി

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

നാരദൻ

ശ്രീനാരദ: കപിവരായ നിവേദ്യവൃത്തം

ശ്രീകാന്തപാര്‍ഷദവരം രജനീചരേന്ദ്രം

സംബോധയന്‍ ജയജയേതി നുതിച്ഛലേന
സുസ്മേരചാരുവദന: സമവാപ ലങ്കാം

ജയ ജയ രാവണ ലങ്കാപതേ
ജയ ജയ നക്തഞ്ചരാധിപതേ

ജയ ജയ കൈകസീ നന്ദന സുന്ദര

ജയ ജയ പൌലസ്ത്യപുത്ര, വിഭോ

ജയ ജയ കുംഭകര്‍ണ്ണാഗ്രജ, ഭോ

ജയ ജയ ശൂര്‍പ്പണഖാസഹജ

ജയ ജയ ശക്രവിജയീജനക, ഭോ

ജയ ജയ മണ്ഡോദരീദയിത 

ജയ ജയ ശങ്കരഭക്ത, വിഭോ

ജയ ജയ കൈലാസോദ്ധാരകാരിന്‍

ജയ ജയ വിശ്രുതകീര്‍ത്തേ, ദശമുഖ

ജയ ജയ വിക്രമവാരിനിധേ

അർത്ഥം: 

ശ്ലോകം:- ശ്രീനാരദൻ ബാലിയോട് വിവരം പറഞ്ഞ് വിഷ്ണുപാർഷദരിൽ മുമ്പനായ രാക്ഷസചക്രവർത്തിയെ “ജയ ജയ“ എന്നിങ്ങനെ സ്തുതിയ്ക്കുക എന്ന വ്യാജേന സംബോധന ചെയ്ത് ചിരിച്ച് പ്രസന്നവദനനായി ലങ്കയിലെത്തി. (ജയവിജയന്മാരുടെ രണ്ടാമത്തെ ജന്മമാണല്ലൊ രാവണനും കുംഭകർണ്ണനും. അതിനാലാണ് വിഷ്ണുപാർഷദന്മാർ എന്ന് പറഞ്ഞിരിക്കുന്നത്)

അരങ്ങുസവിശേഷതകൾ: 

നാരദസ്തുതിയിലെ ഓരോവരിയും പൊന്നാനിപാടുമ്പോൾ രാവണൻ ശ്രദ്ധിച്ചു കേൾക്കുന്നു. ശങ്കിടി പാടുനതിനൊപ്പം അതാത് വരികളിലെ ആശയത്തെ പ്രതികരിച്ചഭിനയിക്കുകയും ചെയ്യുന്നു.

കൈകസി എന്ന് പറയുമ്പോൾ മാതൃഭക്തി പൗലസ്ത്യപുത്ര എന്ന് പറയുമ്പോൾ പിതൃഭക്തി കുംഭകർണ്ണാഗ്രജ എന്നാകുമ്പോൾ കുണ്ഠിതത്തോടേ കഷ്ടമായി എന്ന് കാണിക്കുന്നു. ശൂർപ്പണഖ എന്ന് പറയുമ്പോൾ അസഹ്യമായ ജാള്യത (ബീഭത്സഭാവം) കാട്ടി തലതാഴ്ത്തി ഇരിക്കുന്നു. ശക്രവിജയീ എന്ന് ആകുമ്പോൾ അഭിമാനത്തോടേ അതെ അതെ ഞാൻ ഇന്ദ്രജിത്തിന്റെ അച്ഛൻ തന്നെ എന്ന് കാണിക്കുന്നു. മണ്ഡോദരി എന്ന് ആകുമ്പോൾ ശൃംഗാരഭാവത്തോടെ “ആ, ആ“ എന്ന് കാണിക്കുന്നു. (മണ്ഡോദരി മാത്രമൊന്നുമല്ല വേറേം അനവധി ഉണ്ട് എന്ന് ആശയം) ശങ്കരഭക്ത എന്ന് ആകുമ്പോൾ ശങ്കരനെ ഭക്തിയോടെ കൈകൂപ്പുന്നു. കൈലാസോദ്ധാരകാരിൻ എന്നാകുമ്പോൾ അഹങ്കാരത്തോടേ ഇടം കൈ തുടയിലടിച്ച് കൈകളിൽ മുഷ്ടിപിടിച്ച് വാ‍ാളേടുത്ത് ഇളക്കിതാഴ്ത്തി ഞെളിഞ്ഞിരിക്കുന്നു. ദശമുഖ വിശ്രുതകീർത്തേ എന്നാകുമ്പോൾ അതിസന്തോഷത്തോടേ ഉലഞ്ഞുഞെളിയുന്നു. വിക്രമവാരിധേ.. എന്നാകുമ്പോൾ രൗദ്രഭാവത്തിൽ ഇരിക്കുന്നു.