പൂന്തേൻവാണിമാർ തൊഴും

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പൂന്തേൻവാണിമാർ തൊഴും സൈരന്ധ്രി ബാലേ

കാന്താരവിന്ദമുഖി കേട്ടാലും 

ഹന്ത നിന്നുടെ ഗേഹേ വരുവൻ ഞാൻ

മദസിന്ധുരഗമനേ നീ പോയാലും

അർത്ഥം: 

തെന്മൊഴികളായ സുന്ദരിമരാലും വന്ദിക്കപ്പെടുന്നവളായ സൈരന്ധ്രീ, ബാലികേ, മനോഹരമായ താമരപ്പൂ പോലെയുള്ള മുഖത്തോടുകൂടിയവളേ, കേട്ടാലും. നിന്റെ ഗൃഹത്തിലേയ്ക്ക് ഞാൻ വരുന്നുണ്ട്. ഹോ! മദിച്ച ആനയേപ്പോലെ മനോഹരമായി നടക്കുന്നവളേ, ഇപ്പോൾ നീ പോയാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

കുബ്ജ:’അങ്ങ് ഇപ്പോൾത്തന്നെ വന്നാലും’

ശ്രീകൃഷ്ണൻ:’രാജാവിനെ കണ്ട് ചിലകാര്യങ്ങൾ സാധിക്കുവാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അതെല്ലാം സാധിച്ചുകഴിഞ്ഞ് ഞാൻ താമസിയാതെ നിന്റെ ഗൃഹത്തിലേയ്ക്ക് വന്നുകൊള്ളാം. ഇപ്പോൾ നീ സന്തോഷത്തോടുകൂടി പോയാലും’

കുബ്ജ:’ഞാൻ സദാ അങ്ങയെത്തന്നെ വിചാരിച്ചുകൊണ്ട് അവിടെ വസിക്കും. അങ്ങ് വരാതിരിക്കരുതേ’

ശ്രീകൃഷ്ണൻ:’തീർച്ചയായും വരും’

കുബ്ജ ശ്രീകൃഷ്ണനെ വണങ്ങുന്നു. ശ്രീകൃഷ്ണൻ അനുഗ്രഹിച്ച് അവളെ യാത്രയാക്കുന്നു. ശൃംഗാരഭാവത്തിൽ ശ്രീകൃഷ്ണനെത്തന്നെ നോക്കിക്കൊണ്ട് സാവധാനം പിന്നിലേയ്ക്കുമാറി കുബ്ജയും, അവളെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.

—–(തിരശ്ശീല)—–