Knowledge Base
ആട്ടക്കഥകൾ

സംശയമെനിക്കില്ലാ വേർപെട്ടോടുമെന്നു

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

സംശയമെനിക്കില്ലാ വേർപെട്ടോടുമെന്നു;

വംശയശസ്കരനും സംശയമുണ്ടായില്ലാ;

ആശു പിന്നെ ഞാനുണർന്നേനെ; കാന്തനെപ്പാർശ്വ-

ദേശമെങ്ങും തപ്പിനേനയ്യോ! പിന്നെയുണ്ടായ

ക്ളേശമെന്തു ചൊൽവതിപ്പോൾ ഞാൻ, കാട്ടിൽ നിന്നെന്നെ

ഈശനിങ്ങു കൊണ്ടുപോന്നാനേ ഹേ സുദേവ!

അർത്ഥം: 

എന്നെ വിട്ട് അദ്ദേഹം പോകുമെന്ന സംശയം ലവലേശം എനിക്കില്ലായിരുന്നു. വംശത്തിനു കീർത്തി വരുത്തുന്ന മഹാനും താൻ ചെയ്യുന്നതിനെ പറ്റി സംശയം ഉണ്ടായില്ല. ഞാൻ വേഗം ഉണർന്നപ്പോൾ ഭർത്താവിനെ ഇരുവശവും തപ്പിയെങ്കിലും കണ്ടില്ല. അയ്യയ്യോ! പിന്നെ ഉണ്ടായകഷ്ടപ്പാടുകളെ എന്താണ് ഞാനിപ്പോൾ പറയുക! അല്ലയോ സുദേവ, ആ കൊടുങ്കാട്ടിൽ നിന്നും ഈശ്വരാധീനം കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്.